വ്യാജരേഖകൾ ഉണ്ടാക്കി ഫണ്ട് തട്ടി; 62 ഇടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയുടെ പേരിൽ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 62 ഇടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പദ്ധതിയുടെ സംസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും 47 ഏജൻസികളുടെ ഓഫീസിലുമാണ് പരിശോധന.
വ്യാജരേഖകൾ ഉണ്ടാക്കി ഏജൻസികൾ ഫണ്ട് തട്ടുന്നുവെന്നാണ് വിവരം. ദരിദ്രരായ 15-35 വയസ്സിനിടയിലുള്ള യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്ന പദ്ധതിയാണ് കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതി. സംസ്ഥാനത്ത് വിവിധ ഏജൻസികൾ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓപ്പറേഷൻ സ്കിൽ ഗാർഡ് എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തുന്നത്.
യുവാക്കൾക്ക് പരിശീലനം നൽകാതെ, അവർക്ക് പരിശീലനം നൽകിയെന്ന് കാണിച്ച് വ്യാജ അഡ്മിഷൻ കാർഡ് ഉണ്ടാക്കുകയും ഇവർക്ക് ജോലി നൽകിയെന്ന് കാണിക്കാൻ വ്യാജ ബാങ്ക് സ്റ്റേറ്റുമെൻ്റുകളും വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും ഹാജരാക്കിയായിരുന്നു ഏജൻസികളുടെ ഫണ്ട് തട്ടിപ്പ്. ഇതിന് പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുവെന്നാണ് വിജിലസിന് കിട്ടിയ വിവരം
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയായിരുന്നു ഏജൻസികൾ പ്രവർത്തിച്ചിരുന്നത്. കൂടാതെ അതത് സ്ഥാപനങ്ങളിലെ തന്നെ ജീവനക്കാരെയാണ് പരിശീലകരായി കാണിച്ചിരുന്നത്


