സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്ത്; അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; 18ാം റാങ്ക് നേടി മലയാളി
ന്യൂഡൽഹി: 2025ലെ യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്ത്. അനൂജ് അഗ്നിഹോത്രിയാണ് ഒന്നാം റാങ്ക് നേടിയത്. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടം പിടിച്ചു. മലയാളിയായ ശ്രുതി ആർ 18ാം റാങ്ക് നേടി. രാജേശ്വരി സുവേ രണ്ടാം റാങ്കും ആകാൻഷ് ദുൽ മൂന്നാം റാങ്കും നേടി. രാഘവ് ജുൻജുൻവാല, ഇഷാൻ ഭട്നാഗർ എന്നിവരാണ് നാലും അഞ്ചും റാങ്കുകൾ കരസ്ഥമാക്കിയത്.
ആകെ 958 പേർസിവിൽ സർവീസ് യോഗ്യത നേടി. ആദ്യ നൂറ് റാങ്കിൽ രണ്ട് മലയാളികളാണ് ഇടം പിടിച്ചത്. മലയാളിയായ ജെ എസ് ശ്രീജ 57ാം റാങ്ക് നേടി. എച്ച് ആദിത്യ നാരായണൻ (68), ബി ഗോപിക (105), വിനീത് ലോഹിതാക്ഷൻ (129), വി ശ്രീലക്ഷ്മി (133), വിഷ്ണുപ്രിയ (149), വി കെ സൂര്യ (162), എസ് ദിവ്യ (166), നിതിൻ പി (172), പ്രദീപ് എസ് (218), അഞ്ജന ബി (222) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ്, സെൻട്രൽ സർവീസസ് - ഗ്രൂപ്പ് 'എ', ഗ്രൂപ്പ് 'ബി' എന്നിവയിലേക്ക് നിയമനത്തിനായി ആകെ 958 ഉദ്യോഗാർഥികളെ ശുപാർശ ചെയ്തിട്ടുണ്ട്. 180 പേർ ഐഎഎസ്, 55 പേർ ഐഎഫ്എസ്, 150 പേർ ഐപിഎസ് യോഗ്യത നേടി.
2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ആഗസ്ത് 22 മുതൽ 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ അഭിമുഖം 2026 ഫെബ്രുവരി 27 ന് അവസാനിച്ചു.
കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഉദ്യോഗാർഥികൾക്ക് അവരുടെ ഫലം പരിശോധിക്കാം.


