'മാർക്കോ' ടെലിവിഷൻ പ്രദർശനാനുമതി തടഞ്ഞ് സിബിഎഫ്‌സി
മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് മാർക്കോ നിർമാതാവ് ഷരീഫ് മുഹമ്മദ്

കൊച്ചി : തീയേറ്ററുകളിൽ വൻ ഹിറ്റായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) പ്രദർശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‌സി നിരസിച്ചു. റീജണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.കഴിഞ്ഞ വർഷം മലയാള സിനിമയിലെ ഏറ്റവും ഹിറ്റായ ചിത്രമായിരുന്നു മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികൾ മാത്രമല്ല മറ്റ് ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്.
അതേസമയം, മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് മാർക്കോ നിർമാതാവ് ഷരീഫ് മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാർക്കോ സിനിമയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം. വയലൻസ് പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്‌ത സിനിമയല്ല മാക്കോയെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ച് വയലൻസ് സീനുകളുണ്ട്. മാർക്കോയിലെ അതിക്രൂര വയലൻസ് സീനുകൾ കഥയുടെ പൂർണതയ്‌ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണം. മാർക്കോയിലെ ഗർഭിണിയുടെ സീൻ സിനിമയ്‌ക്ക് ആവശ്യമുള്ളതായിരുന്നു. ഏറ്റവും വയലൻസ് ഉള്ള സിനിമ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാർക്കോ 18+ സർട്ടിഫിക്കറ്റുള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തീയേറ്ററിൽ കയറരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.