ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാൻസർ സ്‌ക്രീനിംഗ്
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്.

ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പ്രത്യേകമായി കാൻസർ സ്‌ക്രീനിംഗ് നടത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ നിശ്ചയ പ്രകാരം ഫെബ്രുവരി 17, 18 തീയതികളിലാണ് ഇവർക്ക് പ്രത്യേകമായി സ്‌ക്രീനിംഗ് നടത്തുക. എല്ലാ മെഡിക്കൽ ഓഫീസർമാരും അവരുടെ അധികാര പരിധിയിലുള്ള ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കായി പ്രത്യേക കാൻസർ സ്‌ക്രീനിംഗ് ക്ലിനിക്കുകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പ്രാഥമിക പരിശോധനകളും സൗജന്യമായി നൽകുന്നതാണ്. മെഡിക്കൽ ഓഫീസർമാർ അതത് പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകൾക്കായി കാൻസർ ബോധവൽക്കരണ ക്ലാസുകൾ ക്രമീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും ഈ സ്‌ക്രീനിംഗിൽ പങ്കെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്.
ഇതുവരെ 1.40 ലക്ഷത്തോളം പേരാണ് കാൻസർ സ്‌ക്രീനിംഗിൽ പങ്കെടുത്തത്. സംസ്ഥാനത്തെ 1328 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 6386 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുന്നു.