ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനം ന്യൂഡൽഹിയിൽ ആരംഭിച്ചു

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരെ (സി.ഇ.ഒമാർ) പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം ന്യൂഡൽഹിയിലെ ഐഐഐഡിഇഎമ്മിൽ ആരംഭിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണറായി (സി.ഇ.സി) ഗ്യാനേഷ് കുമാർ ചുമതലയേറ്റതിനുശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. സിഇസിയും ഇലക്ഷൻ കമ്മീഷണർമാരായ (ഇ.സി.എസ്) ഡോ. സുഖ്ബീർ സിംഗ് സന്ധുവും ഡോ. വിവേക് ജോഷിയും സ്ഥാപിതമായ നിയമ ചട്ടക്കൂടിനുള്ളിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കുന്ന നിരവധി വിഷയങ്ങളെക്കുറിച്ച് സിഇഒമാരുമായി സംവദിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരും സുതാര്യമായി പ്രവർത്തിക്കാനും നിലവിലുള്ള നിയമ ചട്ടക്കൂട്, അതായത് 1950 & 1951 ലെ ആർപി ആക്ട്; 1960 ലെ ഇലക്ടർമാരുടെ രജിസ്‌ട്രേഷൻ, 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ, ഇ.സി.ഐ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എന്നിവ അനുസരിച്ച് എല്ലാ നിയമപരമായ ബാധ്യതകളും ജാഗ്രതയോടെ നിറവേറ്റാനും സിഇസി ഗ്യാനേഷ് കുമാർ ആഹ്വാനം ചെയ്തു.
എല്ലാ സി.ഇ.ഒമാർക്കും ഡിഇഒമാർക്കും ഇ.ആർ.ഒമാർക്കും രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി യോഗങ്ങൾ സംഘടിപ്പിക്കാനും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനും നിർദേശം നൽകി. മാർച്ച് 31നകം സി.ഇ.ഒമാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ സമർപ്പിക്കണം.
എല്ലാ സി.ഇ.ഒമാരും, ഡി.ഇ.ഒമാരും, ആർ.ഒമാരും, ഇ.ആർ.ഒകളും, നിയമത്തിലും ഇസിഐ നിർദ്ദേശങ്ങളിലും വ്യക്തമായി നിർവചിച്ചിരിക്കുന്നതുപോലെ, അവരുടെ കർത്തവ്യങ്ങൾ കൃത്യമായി പാലിക്കണമെന്ന് സി.ഇ.സി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 325 ഉം ആർട്ടിക്കിൾ 326 ഉം അനുസരിച്ച് 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ബി.എൽ.ഒമാരെയും വോട്ടർമാരോട് മാന്യമായി പെരുമാറാൻ പരിശീലിപ്പിക്കണമെന്നും വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ആരും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഓരോ പോളിംഗ് ബൂത്തിലും 800-1200 വോട്ടർമാരെ ഉൾപ്പെടുത്താനും ഓരോ വോട്ടറുടെയും വസതിയിൽ നിന്ന് 2 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് ബൂത്ത് എന്നത് ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗ്രാമപ്രദേശങ്ങളിൽ വോട്ടുചെയ്യുന്നത് സുഗമമാക്കുന്നതിന് അത്യാവശ്യത്തിന് സൗകര്യങ്ങളുള്ള പോളിംഗ് ബൂത്തുകൾ സ്ഥാപിക്കണം. നഗരപ്രദേശങ്ങളിൽ വോട്ടിംഗ് വർദ്ധിപ്പിക്കുന്നതിന് ബഹുനില കെട്ടിടങ്ങളിലും ചേരി ക്ലസ്റ്ററുകളിലും ബൂത്തുകൾ സ്ഥാപിക്കണം.
ഭരണഘടനാ ചട്ടക്കൂടിന്റെയും ചട്ടങ്ങളുടെയും സമഗ്രമായ മാപ്പിംഗിന് ശേഷം, മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലും സി.ഇ.ഒമാർ, ഡി.ഇ.ഒമാർ, ഇ.ആർ.ഒമാർ, രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, പോളിംഗ് ഏജന്റുമാർ തുടങ്ങി 28 വ്യത്യസ്ത സ്റ്റേക്ക്ഹോൾഡർമാരെ കമ്മീഷൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കാനും ഉതകുംവിധമുള്ള ചർച്ചകൾ സമ്മേളനം ലക്ഷ്യമിടുന്നു. മാർച്ച് 5ന് സമ്മേളനം സമാപിക്കും.