നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ
പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെത്തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്.

കല്ലമ്പലം : നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും നാവായിക്കുളം പഞ്ചായത്ത് ക്ലർക്കായ സിന്ധുവിന്റെയും ഏക മകൾ ഗ്രീഷ്മ (16) ആണ് മരിച്ചത്. കടമ്പാട്ടുകോണം മദർ ഇന്ത്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. നാവായിക്കുളം സ്വദേശി അഭിജിത്ത് (29) ആണ് കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിലായത്.ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു അഭിജിത്ത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെത്തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വീട്ടിൽ അമ്മൂമ്മ സരസ്വതി മാത്രമാണുണ്ടായിരുന്നത്. സിന്ധു ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ മുറിയുടെ വാതിൽ വെട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. ഷാൾകൊണ്ട് കുരിക്കിട്ട് ഫാനിൽ തൂങ്ങിയ നിലയിലായിരുന്ന ഗ്രീഷ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശൂപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.