അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് ചങ്ങനാശേരിയിലും മൂന്നാറിലും
ചങ്ങനാശേരിക്കും മൂന്നാറിനും പുറമേ പത്തനംതിട്ട ജില്ലയിലെ കോന്നി (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. ഇവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്.
അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.
ഇതുപ്രകാരം, ചങ്ങനാശേരിക്കും മൂന്നാറിനും പുറമേ പത്തനംതിട്ട ജില്ലയിലെ കോന്നി (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല (ആറ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
പകൽ 10 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.