ആധാറിന്റെ പകർപ്പ് വേണ്ട, പകരം ക്യുആർ കോഡ്

ന്യൂഡൽഹി: ഒരു വ്യക്തിയെ തിരിച്ചറിയുന്നതിന് സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പൗരനോട് ആധാർ കാർഡിന്റെ പകർപ്പ് ചോദിക്കുകയാണ് പതിവ്.
ഹോട്ടൽ റിസപ്ഷൻ മുതൽ സ്കൂളിലും കോളജിലും ഒരാളുടെ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡുകളുടെ കോപ്പി ഉപയോഗിക്കാറുണ്ട്. എന്നാൽ സ്മാർട്ട് ഫോണ് ആപ്പിലൂടെ ഇത് കൂടുതൽ ലളിതമാക്കുകയാണ് കേന്ദ്ര സർക്കാർ.
ഇനി മുതൽ ഫിംഗർപ്രിന്റ് സ്കാനറോ ഫേസ് ഐഡിയോ ഉള്ള ഒരു സ്മാർട്ട് ഫോണ് ഉണ്ടെങ്കിൽ വിവിധ ആവശ്യങ്ങൾക്ക് ആധാർ കാർഡിന്റെ പകർപ്പുകൾ കൊടുക്കുന്നത് ഒഴിവാക്കാം. ആധാർ ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് ആവശ്യമായ നിർദേശങ്ങൾ കൈമാറി തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
ആപ്പ് പുറത്തിറക്കുന്നതോടെ ആധാർ പകർപ്പുകൾ കൈയിൽ ഇല്ലെങ്കിലും തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കാൻ സാധാരണക്കാർക്ക് സാധിക്കും. പല സ്ഥലങ്ങളിലും ആധാർ കാർഡിന്റെ കോപ്പി കൈമാറുന്നത് വഴി വ്യക്തിഗത വിവരങ്ങൾ ചോരുന്നത് പതിവായിരുന്നു. ഇത് തടയുന്നതിന് കൂടിയാണ് പുതിയ നടപടി.