ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത യുണീക് ഐ ഡി കാർഡ് വിതരണം ചെയ്യും
തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ തൊഴിലാളികളേയും അവരവർ തൊഴിൽ ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട ബോർഡിൽ അംഗമാക്കി അവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നതിൻ്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത എ ഐ ഐ എസ് (അഡ്വാൻസ്ഡ് ഇൻഫൊർമേഷൻ ഇൻ്റർഫെയ്സ് സിസ്റ്റം) ൻ്റെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട് .അക്ഷയ കേന്ദ്രങ്ങൾ വഴിയും വിവിധ ക്ഷേമനിധി ബോർഡുകളുടെ ഓഫിസുകൾ വഴിയും തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്ന രീതിയിലാണ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നത്തിനു ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. പദ്ധതിയുടെ ഭാഗമായി തൊഴിൽ വകുപ്പ് മുഖേനയും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 16 ക്ഷേമനിധി ബോർഡുകൾ വഴിയും നൽകുന്ന ആനുകൂല്യങ്ങൾ ആധാർ അധിഷ്ഠിതമാക്കി നോട്ടിഫൈ ചെയ്തിട്ടുണ്ട്. പ്രക്രിയ പൂർത്തിയാകുന്ന മുറയ്ക്ക് ബോർഡുകൾ വഴി നൽകി വരുന്ന ആനുകൂല്യങ്ങൾ ആധാർ അധിഷ്ഠിതമാവുകയും ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ തന്നെ തുക കൈമാറുകയും ചെയ്യും. അതിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധാർ അധിഷ്ഠിത യുണിക് ഐഡൻ്റിറ്റി കാർഡ് വിതരണവും ആനുകൂല്യ വിതരണം,അംശദായ സ്വീകരണം എന്നിവ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സോഫ്റ്റ്‌വെയറിൻ്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനവും നാളെ (ഫെബ്രുവരി 11 ) രാവിലെ 11.30 ന് സെക്രട്ടേറിയറ്റിലെ പി ആർ ചേമ്പറിൽ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.


