വാഹനങ്ങളില്‍ കൂളിംഗ് ഫിലിമുകള്‍ ഒട്ടിക്കാൻ അനുമതി

Sep 12, 2024
വാഹനങ്ങളില്‍ കൂളിംഗ് ഫിലിമുകള്‍ ഒട്ടിക്കാൻ അനുമതി

              കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ കൂളിംഗ് ഫിലിമുകള്‍ പതിപ്പിക്കാൻ അനുമതി നല്‍കി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിംഗ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമാണെന്നും ഇതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. കൂളിംഗ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, കൂളിംഗ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിംഗ് ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് കാണിച്ച്‌ മോട്ടർ വാഹന വകുപ്പ് നോട്ടീസ് നല്‍കിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി. വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസിന് പകരം സേഫ്റ്റിഗ്ലേസിംഗ് കൂടി ഉപയോഗിക്കാൻ 2021 ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന കേന്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച്‌ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019-ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിംഗ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍വശങ്ങളില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റി ഗ്ലേസിംഗിന്റെ നിർവചനത്തില്‍ ഉള്‍പ്പെടും. എന്നാല്‍ ഇവയ്ക്ക് മുന്നിലും പിന്നിലും 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്. ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതിയുടെ വിലക്കുണ്ടെന്ന് എതിർഭാഗം ചൂണ്ടിക്കാണിച്ചെങ്കിലും നിലവിലുള്ള വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്‌റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. സേഫ്റ്റി ഗ്ലേസിംഗ് വാഹനങ്ങളില്‍ ഘടിപ്പിക്കാൻ വാഹന നിർമാതാവിന് മാത്രമാണ് അനുവാദമുള്ളത് എന്ന വാദവും കോടതി തള്ളി.