മൂന്ന് മാസങ്ങൾക്ക് മുമ്പ് മകൻ ട്രെയിൻ തട്ടി മരിച്ചു; ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
കാസർകോട് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളാണ് ജീവനൊടുക്കിയത്. പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ(55), ഭാര്യ സ്മിത(45) എന്നിവരാണ് വീടിന്റെ ഹാളിൽ തൂങ്ങിമരിച്ചത് ഇവരുടെ ഏക മകനായ എം ശിവാനന്ദൻ(19) ഡിസംബർ 29ന് രാത്രിയാണ് ട്രെയിൻ തട്ടി മരിച്ചത്. വേടന്റെ പരിപാടി നടക്കുന്നതിനിടെ റെയിൽവേ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോകുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു. മകന്റെ മരണശേഷം വേണുഗോപാലൻ നായരും സ്മിതയും വലിയ നിരാശയിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു അടുത്തിടെയായി ഇവർ വല്ലപ്പോഴും മാത്രമേ വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നുള്ളു. ശിവാനന്ദന്റെ മരണശേഷം സ്മിതയുടെ അമ്മ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ഇവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഏറെ വൈകിയിട്ടും ഇവർ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മകന്റെ വിയോഗമാണ് മരണകാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.


