വിഎസിനെ നെഞ്ചേറ്റി ജന്മനാടിന്റെ മുദ്രാവാക്യം വിളി, ഇനി റിക്രീയേഷൻ ഗ്രൗണ്ടിലേക്ക്
വിഎസിനെ നെഞ്ചേറ്റി ജന്മനാടിന്റെ മുദ്രാവാക്യം വിളി, ഇനി റിക്രീയേഷൻ ഗ്രൗണ്ടിലേക്ക്;കണ്ണീർക്കടലായി ആലപ്പുഴ. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടി ജനം.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും നിർണായകമായ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് വിഎസ് മടങ്ങി. ഇനി ഒരു തിരിച്ചുവരവില്ലാത്ത യാത്രയിലേക്ക്. ജനകീയ നേതാവിന്റെ ഭൗതികശരീരം റിക്രീയേഷൻ ഗ്രൗണ്ടിലേക്ക് വിലാപയാത്രയായി എത്തിക്കും. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നെഞ്ചിലേറ്റി മുദ്രാവാക്യം വിളികളുമായാണ് വിലാപയാത്ര മുന്നോട്ടുപോകുന്നത്. റിക്രീയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്‌കരിക്കും.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് ജന്മനാട് വിട ചൊല്ലുന്നു. ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെത്തി.
ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. പിന്നീട് പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.
ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും എത്തിയത്. പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങള് ഏറ്റുവാങ്ങി വിഎസിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരത്തുനിന്ന് പുന്നപ്രയിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ നേതാക്കൾ റിക്രിയേഷൻ ഗ്രൗണ്ടിൽ.
പ്രതിപക്ഷനേതാവ് വിഡി സതീശൻ, കെസി വേണുഗോപാൽ എന്നിവർ വിഎസിന് ആദരാഞ്ജലി അർപ്പിക്കാൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചേർന്നു.
കെസി ജോർജും ഗൗരിയമ്മയും ഉറങ്ങുന്ന മണ്ണിലേക്ക് വിഎസ്. ടിവി തോമസിനും പുന്നൂസിനും അരികെ അന്ത്യവിശ്രമം.