മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി.

ബേബി ജോസഫ് വണ്ടനാനിയാണ് വിജിലൻസിൽ പരാതി നൽകിയത്

May 12, 2026
മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി.
roshy augastine

ഇടുക്കി : മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മലങ്കര ജലാശയത്തിൽ നടപ്പിലാക്കാൻ ആവിഷ്ക്കരിച്ച 112 കോടി രൂപയുടെ കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ
ടൂറിസം പദ്ധതിയിൽ അഴിമതി ആരോപിച്ച് പരാതി. മുട്ടം സ്വദേശിയും കോൺഗ്രസ്
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്‍റുമായ ബേബി ജോസഫ്
വണ്ടനാനിയാണ് വിജിലൻസിൽ പരാതി നൽകിയത്. മലങ്കര ജലാശയത്തിൽ ടൂറിസം
പദ്ധതിയുടെ ടെൻഡർ നടപടികളിൽ വലിയ വീഴ്‌ചയും അലംഭാവവും സർക്കാരിന് വലിയ
നഷ്‌ടവും സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭവും ലഭിക്കത്തക്ക രീതിയിൽ ടെൻഡർ
നടപടികൾ അംഗീകരിച്ചതായി പരാതിയിൽ പറയുന്നു.ലാഭത്തിന്റെ 3.5 ശതമാനം
മാത്രം സർക്കാരിനും ബാക്കി 96.5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന
രീതിയിലാണ് 30 വർഷ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്ക്
നൽകിയത്. പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകാതെയും വേണ്ടത്ര പ്രചാരണം നൽകാതെയും
ടെണ്ടർ നടത്തി ഇഷ്‌ടക്കാർക്ക് ടെൻഡർ ലഭിക്കാൻ വഴിയൊരുക്കി. ടെണ്ടറിൽ
കോഴിക്കോട് എഫ്എസ്‌ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന
ഒരു കമ്പനി മാത്രം പങ്കെടുത്തിട്ടും റീ ടെൻഡർ നടത്താതെ അതേ കമ്പനിക്ക് കരാർ
ഉറപ്പിച്ചു.

പ്രതിവർഷം കോടാനുകോടി രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയെ സ്വകാര്യ ഏജൻസിക്ക് പൂർണമായും വിട്ടുനൽകുന്ന രീതിയിലാണ് ടെൻഡർ നടത്തിയത്. ടെൻഡർ എടുത്ത കമ്പനി വെറും കടലാസ് കമ്പനി ആണെന്നാണ് അറിയുന്നത്. ടൂറിസം മേഖലയിൽ
യാതൊരു മുൻപരിചയവും ഇല്ലാത്ത, മാസങ്ങൾക്ക് മുൻപ് മാത്രം രജിസ്റ്റർ ചെയ്‌ത
കമ്പനിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇറിഗേഷൻ ടൂറിസം പദ്ധതി ആരംഭിക്കാൻ
സർക്കാർ ഉത്തരവ് ഇറക്കി അഞ്ച് മാസം കഴിഞ്ഞു മാത്രമാണ് ഈ കമ്പനി രജിസ്റ്റർ
ചെയ്‌തിരിക്കുന്നത്. 2023 ഏപ്രിൽ 21 ന് മാത്രം രജിസ്റ്റർ ചെയ്‌ത
കമ്പനിക്കാണ് ആയിരം കോടിയോളം രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ടൂറിസം
പദ്ധതികളുടെ ടെൻഡർ നൽകിയിരിക്കുന്നത്.മലങ്കര ഡാമിലെ പദ്ധതിക്ക്
പുറമെ പാലക്കാട് ജില്ലയിലെ കാഞ്ഞിരംപുഴ, എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട്
എന്നീ ജലാശയങ്ങളിൽ വിനോദ ഗ്രാമം പദ്ധതി, ചെറുതോണി ഡാമിൽ വാട്ടർ
എക്‌സ്‌പീരിയൻസ് പാർക്ക് തുടങ്ങിയവ നടപ്പിലാക്കുന്നതിനും ഇതേ കമ്പനിക്ക്
തന്നെ കരാർ ലഭിച്ചു. കേരളത്തിന്റെ മനോഹരമായ ജലാശയങ്ങൾ എല്ലാം തന്നെ
സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭം ലഭിക്കാൻ പാകത്തിന് വിട്ട് നൽകി. ഇതിലെല്ലാം
വലിയ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നു എന്ന് ബേബി നൽകിയ പരാതിയിൽ പറയുന്നു. ഈ അഴിമതികളിൽ എല്ലാം ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ചുരുക്കം ഉദ്യോഗസ്ഥർക്കും പങ്കുള്ളയും അതിൽ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലുള്ളത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.