കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി

പാലാ/തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ചരിത്രപുരുഷനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയ കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. അംബാസിഡർ, വൈസ് ചാൻസിലർ, എം പി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ച കെ ആർ നാരായണൻ മികച്ച ഭരണാധികാരിയായിരുന്നു. കെ ആർ നാരായണൻ പ്രചോദനമാണ്. കേരളത്തിൻ്റെ പുത്രനാണ് അദ്ദേഹമെന്നും ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ നാളെ കെ ആർ നാരായണൻ്റെ പ്രതിമ താൻ അനാവരണം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു. കെ ആർ നാരായണൻ്റെ സ്മരണ നിലനിർത്താൻ തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്ന് ഫൗണ്ടേഷൻ നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു. നിവേദനം ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുമെന്ന് രാഷ്ട്രപതി ഭാരവാഹികളെ അറിയിച്ചു.
കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് തയ്യാറാക്കിയ കെ ആർ നാരായണൻ ഭാരതത്തിൻ്റെ സൂര്യതേജസ് എന്ന ജീവചരിത്ര ഗ്രന്ഥവും കെ ആർ നാരായണനെക്കുറിച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ ഉഴവൂരിൻ്റെ പുത്രൻ എന്ന ഡോക്കുമെൻ്ററിയും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് രാഷ്ട്രപതിയ്ക്ക് സമ്മാനിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ അജിരാജ കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഫോട്ടോ അടിക്കുറിപ്പ്
തിരുവനന്തപുരം രാജ്ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കെ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ അജിരാജ കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ ജെ ആർ പത്മകുമാർ എന്നിവർ സന്ദർശിച്ചപ്പോൾ.