സംസ്ഥാനത്ത് മയക്കുമരുന്ന് ലഹരി വ്യാപകമാകുന്നു : ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
പോലീസ് , എക്സൈസ് ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഈ മാസം 24 ന് ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും പോലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തിൽ തീരുമാനിക്കും. ലഹരി വ്യാപനത്തിൽ ഗവർണ്ണറും ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പോലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്.
പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങുന്നത്. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റ ബെയ്സ് തയ്യാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
എക്സൈസ് വകുപ്പിന് ആവശ്യമായ സൈബര്‍ സഹായം പോലീസ് നൽകും. ശിക്ഷാ കാലാവധി തീര്‍ന്ന ലഹരി കേസ് പ്രതികൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് വിൽപ്പന ഏകോപിപ്പിക്കുന്നതായി വിവരമുള്ളതിനാൽ ഇത്തരക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം തന്നെ ഉണ്ടാക്കാനാണ് തീരുമാനം.
ജില്ലാ പോലീസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും കൃത്യമായ ഇടവേളയിൽ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനും ഇൻ്റലിജൻസ് വിവരങ്ങൾ പങ്കുവയ്‌ക്കാനും ധാരണയാക്കിയിട്ടുണ്ട്