അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50-ാം വാർഷികാചരണത്തിനുള്ള പ്രമേയം അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 50-ാം വാർഷികം ആചരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിയന്തരാവസ്ഥയെയും ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ അട്ടിമറിക്കാനുള്ള ശ്രമത്തെയും ധീരമായി ചെറുത്ത എണ്ണമറ്റ വ്യക്തികളുടെ ത്യാഗങ്ങൾ അനുസ്മരിക്കാനും ആദരിക്കാനുമാണു തീരുമാനം. 1974ലെ നവനിർമാൺ ആന്ദോളനും സമ്പൂർണ ക്രാന്തി അഭിയാനും നിഷ്ഠൂരമായി അടിച്ചമർത്താനുള്ള ശ്രമത്തോടെയാണ് അടിയന്തരാവസ്ഥയ്ക്കു തുടക്കമായത്.
ഭരണഘടന ഉറപ്പുനൽകിയ ജനാധിപത്യ അവകാശങ്ങൾ എടുത്തുകളഞ്ഞതിനെത്തുടർന്ന്, സങ്കൽപ്പിക്കാനാകാത്തവിധമുള്ള ഭീകരതയ്ക്കു വിധേയരായവർക്ക് ആദരമർപ്പിച്ച് ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗം രണ്ടു മിനിറ്റ് മൗനം ആചരിച്ചു. അതിരുകടന്ന അടിയന്തരാവസ്ഥയ്ക്കെതിരെ അവർ കാട്ടിയ മാതൃകാപരമായ ധൈര്യത്തിനും ധീരമായ ചെറുത്തുനിൽപ്പിനും കേന്ദ്രമന്ത്രിസഭായോഗം ശ്രദ്ധാഞ്ജലി അർപ്പിച്ചു.
2025ൽ ഭരണഘടന ഹത്യ ദിനത്തിന് 50 വർഷം തികയുകയാണ്. ഭരണഘടന അട്ടിമറിക്കപ്പെടുകയും, ഇന്ത്യയുടെ റിപ്പബ്ലിക്കും ജനാധിപത്യ മനോഭാവവും ആക്രമിക്കപ്പെടുകയും, ഫെഡറലിസം തകർക്കപ്പെടുകയും, മൗലികാവകാശങ്ങൾ, മനുഷ്യസ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്ക്ക് താൽക്കാലിക അന്ത്യം കുറിക്കുകയും ചെയ്ത ഇന്ത്യൻ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമാണത്.
ഇന്ത്യൻ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളുടെ സ്ഥിരതയിലും ഇന്ത്യയിലെ ജനങ്ങൾ അചഞ്ചലമായ വിശ്വാസം പുലർത്തുന്നുണ്ടെന്നു കേന്ദ്രമന്ത്രിസഭായോഗം ആവർത്തിച്ചു. സ്വേച്ഛാധിപത്യ പ്രവണതകൾ ചെറുക്കുകയും നമ്മുടെ ഭരണഘടനയെയും ജനാധിപത്യഘടനയെയും സംരക്ഷിക്കാൻ ഉറച്ചുനിൽക്കുകയും ചെയ്തവരിൽനിന്നു പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ട്. പഴയ തലമുറയ്ക്കൊപ്പം പുതുതലമുറയും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കണം.
ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ, ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും മാതൃകയായി നിലകൊള്ളുന്നു.
രാഷ്ട്രമെന്ന നിലയിൽ, നമ്മുടെ ഭരണഘടനയും അതിന്റെ ജനാധിപത്യ-ഫെഡറൽ മനോഭാവവും ഉയർത്തിപ്പിടിക്കാനുള്ള ദൃഢപ്രതിജ്ഞ വീണ്ടും നമുക്കെടുക്കാം.