സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം (2025 ജൂൺ 15-19)

സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂൺ 15-16 തീയതികളിൽ സൈപ്രസിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. രണ്ട് ദശാബ്ദത്തിന് ശേഷമാണ് സൈപ്രസിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. നിക്കോസിയയിൽ, പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡ്‌സുമായി പ്രധാനമന്ത്രി ശ്രീ മോദി ചർച്ച നടത്തും. ലിമാസോളിൽ വ്യവസായ പ്രമുഖരരെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും മെഡിറ്ററേനിയൻ മേഖലയുമായും യൂറോപ്യൻ യൂണിയനുമായും ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധതയെ ഈ സന്ദർശനം ആവർത്തിച്ചുറപ്പാക്കും
സന്ദർശനത്തിന്റെ രണ്ടാം പാദത്തിൽ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം ജൂൺ 16-17 തീയതികളിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെ കനനാസ്കിസിലേക്ക് ശ്രീ മോദി പോകും. ജി-7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത് തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നൂതനാശയം- പ്രത്യേകിച്ച് എഐ-ഊർജ്ജ ബന്ധം, ക്വാണ്ടം സംബന്ധിച്ച വിഷയങ്ങൾ എന്നിവയുൾപ്പെടെ പ്രധാന ആഗോള വിഷയങ്ങളിൽ ജി-7 രാജ്യങ്ങളിലെ നേതാക്കളുമായും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളുമായും അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരുമായും പ്രധാനമന്ത്രി വീക്ഷണങ്ങൾ പങ്കുവയ്ക്കും. ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നിരവധി ഉഭയകക്ഷി യോഗങ്ങളും നടത്തും.
പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ, ക്രൊയേഷ്യയുടെ പ്രധാനമന്ത്രി ആൻഡ്രെ പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി 2025 ജൂൺ 18 ന് ക്രൊയേഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഥമ സന്ദർശനമാണിത്.ഇത് ഉഭയകക്ഷി ബന്ധത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തും. പ്രധാനമന്ത്രി പ്ലെൻകോവിച്ചുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിച്ചിനെ സന്ദർശിക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയനിലെ പങ്കാളികളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്കും ക്രൊയേഷ്യൻ സന്ദർശനം വഴിയൊരുക്കും.