ലൗ ജിഹാദ് : പി സി ജോര്‍ജിന്റെ പ്രസംഗത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്

കോട്ടയം: ലൗ ജിഹാദ് പ്രസംഗത്തില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി സി ജോർജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പോലീസ് നിയമപദേശം തേടിയിരുന്നു.
ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം.
കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി സി ജോർജ് പ്രസംഗത്തില്‍ പറഞ്ഞു.