'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?'; വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ് പ്രചാരണത്തിലൂടെ എൽഡിഎഫ് പങ്കുവെക്കുന്നത്.

Mar 10, 2026
'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?'; വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
l d f

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വൻകിട വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?' എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിൽ കൈവരിച്ച വിപ്ലവകരമായ മാറ്റങ്ങളും അക്കമിട്ടു നിരത്തിയാണ് എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. വിദ്യാഭ്യാസം, ആരോ​ഗ്യം, വ്യവസായം, സ്ത്രീസുരക്ഷ, ടൂറിസം തുടങ്ങി സർവമേഖലയിലും ഉണ്ടായിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തനങ്ങൾ.

വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ് പ്രചാരണത്തിലൂടെ എൽഡിഎഫ് പങ്കുവെക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുൻനിർത്തി സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടികളാണ് എൽഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാർ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.

ക്ഷേമ പെൻഷൻ: അർഹരായ 62 ലക്ഷത്തിലധികം പേർക്ക് മുടങ്ങാതെ 2000 രൂപ വീതം ക്ഷേമ പെൻഷൻ ഉറപ്പാക്കി. സാമൂഹിക സുരക്ഷാ രംഗത്ത് ഇത് സമാനതകളില്ലാത്ത നേട്ടമാണ്.

ഭക്ഷ്യ സുരക്ഷ: "എല്ലാവർക്കും മുടങ്ങാതെ അന്നം നൽകാൻ" എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ റേഷൻ വിതരണം ചെയ്യുന്നു. പട്ടിണിരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം കുതിക്കുന്നു.

ടൂറിസം വികസനം: കേരളത്തെ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പറുദീസയാക്കി മാറ്റി. "ഇതാണ് ലോകം കൊതിക്കുന്ന കേരളം" എന്ന തലക്കെട്ടോടെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ലൈഫ് മിഷൻ : വീടില്ലാത്ത എല്ലാവർക്കും സുരക്ഷിതമായ തലചായ്ക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെ 5 ലക്ഷത്തിലധികം വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കി.

ഭൂമി വിതരണം (പട്ടയം): ഭൂമിയില്ലാത്ത 4.56 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി പട്ടയം വിതരണം ചെയ്തു. ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് സാധിച്ചു.

റോഡുകളും പാലങ്ങളും: സംസ്ഥാനത്തെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തി. 50,000 കോടി രൂപയുടെ വൻകിട റോഡ്-പാലം പദ്ധതികൾ (ദേശീയപാത, മലയോര-തീരദേശ ഹൈവേകൾ) യാഥാർത്ഥ്യമാക്കി.

ലോകോത്തര ആരോഗ്യം: സർക്കാർ ആശുപത്രികളെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തി. 25 ലക്ഷത്തിലധികം രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കി.

സ്ത്രീ സുരക്ഷയും ക്ഷേമവും: എല്ലാ മേഖലയിലും വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ ഉറപ്പാക്കി. ഒപ്പം വീട്ടമ്മമാർക്ക് ധനസഹായം ഉൾപ്പെടെയുള്ള സ്ത്രീ കേന്ദ്രീകൃത ക്ഷേമ പദ്ധതികൾ നടപ്പിലാക്കി.

തൊഴിലും വ്യവസായവും: പി.എസ്.സി വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തുന്നതിൽ കേരളം ഇന്ത്യയിൽ ഒന്നാമതായി. വ്യവസായ സൗഹൃദ റാങ്കിംഗിലും മികച്ച പ്രകടനം തുടരുന്നു.

പുനരധിവാസവും ടൗൺഷിപ്പും: വയനാട്ടിലെ ദുരന്തബാധിതർക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടൗൺഷിപ്പ് ചുരുങ്ങിയ കാലയളവിൽ നിർമ്മിച്ച് 178 വീടുകൾ കൈമാറി.

കൂടാതെ വ്യത്യസ്ത മേഖലകളിലെ സുപ്രധാന നേട്ടങ്ങളും പ്രചാരണത്തിന്‍റെ ഭാഗമായി ചര്‍ച്ചയാകുന്നുണ്ട്.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ എസി റോഡ് (ആലപ്പുഴ - ചങ്ങനാശ്ശേരി പാത) നവീകരണം വലിയൊരു ഉദാഹരണമായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു. കാലവർഷം കനത്താൽ കുട്ടനാട് മേഖലയിലൂടെ ചങ്ങനാശ്ശേരിയിലേക്ക് പോകാൻ കഴിയാതിരുന്ന പഴയ അവസ്ഥയ്ക്ക് ഇതോടെ മാറ്റമായി. 700 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ പാത പ്രളയത്തെ അതിജീവിക്കുന്ന രീതിയിലുള്ള അത്യാധുനിക നിർമ്മാണമാണ്.

2018ലെ പ്രളയം കുട്ടനാടിനെ വിഴുങ്ങിയപ്പോൾ എന്ത്‌ ചെയ്യണമെന്നറിയാതെ മിഴിച്ചുനിന്ന ഒരു നാടിന്റെയാകെ ആശങ്കകളുടെ പരിഹാരവും സ്വപ്‌നങ്ങളുടെ സാക്ഷാത്കാരവുമാണ്‌ എസി റോഡ്‌ നവീകരണം. വെള്ളമുയർന്നാൽ റോഡുപോലും കാണാൻ പറ്റില്ല. റോഡുയർത്തിയാലേ പ്രശ്‌നപരിഹാരമുള്ളൂവെന്ന്‌ മനസിലാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയാണ്‌ സെമി എലിവേറ്റഡ്‌ എസി റോഡായി ഫലം കണ്ടത്‌.

വയനാടിന്റെ വികസന സ്വപ്നമായ ടൗൺഷിപ്പ്, യാത്രാക്ലേശം പരിഹരിക്കുന്ന തുരങ്കപാത, ആലപ്പുഴയിലെ പെരുമ്പളം പാലം എന്നിവ ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്ന് പ്രചാരണ പോസ്റ്ററുകൾ വ്യക്തമാക്കുന്നു.

തീരദേശ സംരക്ഷണവും ജനക്ഷേമവും

തീരദേശ നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ചെല്ലാനം കടൽഭിത്തി നിർമ്മാണം. തീരദേശ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ ഭാ​ഗത്തുനിന്നും കാര്യമായ ഇടപെടലുകളോ സഹായമോ ഇല്ലാത്ത സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ നേരിട്ടാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി യാഥാർത്ഥ്യമാക്കിയത്.

4.56 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി നൽകി പട്ടയം വിതരണം ചെയ്തു.

എല്ലാ മേഖലയിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയും വീട്ടമ്മമാർക്ക് ധനസഹായം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് യാഥാർത്ഥ്യമാക്കിയ പദ്ധതികളാണെന്ന് ഓരോ പോസ്റ്ററുകളിലൂടെയും എൽഡിഎഫ് അടിവരയിടുന്നു. പ്രളയവും മഹാമാരിയും തളർത്താത്ത കേരളത്തിന്റെ ഇച്ഛാശക്തിയെ വികസനത്തിന്റെ പുതിയ വേഗത്തിലേക്ക് നയിക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ജനവിധി തേടുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.