കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

Jan 8, 2026
കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. ഓരോ അയല്‍ക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനര്‍, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനര്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി മെമ്പര്‍ സെക്രട്ടറിമാര്‍, അക്കൗണ്ടന്റുമാര്‍, സി.ഡി.എസ് റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. ജനുവരി 17 ന് അയല്‍ക്കൂട്ട അധ്യക്ഷന്മാര്‍ക്ക് പരിശീലനങ്ങള്‍ നല്‍കും. ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്ന് വരെ അയല്‍ക്കൂട്ട തലത്തിലെ തെരഞ്ഞെടുപ്പും ഫെബ്രുവരി ഏഴ് മുതല്‍ 11 വരെ എ.ഡി.എസ് തെരഞ്ഞെടുപ്പും ഫെബ്രുവരി 20 ന് സി.ഡി.എസ് തെരഞ്ഞെടുപ്പും നടക്കും. ജില്ലയില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തിലേക്ക് ഒന്‍പത് സീറ്റുകളാണ് സംവരണം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ബൈലോ, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എ.ഡി.എസ് തലത്തില്‍ പതിനൊന്ന് എക്‌സിക്യുട്ടീവ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. കുടുംബശ്രീയുടെ ത്രിതല സംഘടനയിലെ എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, സി.ഡി.എസ് എക്‌സിക്യുട്ടീവ് അംഗം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് അയല്‍ക്കൂട്ടാംഗമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര ഏജന്‍സികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍, അങ്കണവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങില്‍ സ്ഥിരം ജോലിയുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ല. കുടുംബശ്രീ സംവിധാനത്തില്‍ നിന്ന് പ്രതിമാസ ഹോണറേറിയം, ശമ്പളം കൈപ്പറ്റുുന്നവര്‍, കുടുംബശ്രീ നിന്നുള്ള ലിങ്കേജ് വായ്പ, ബള്‍ക്ക് വായ്പ, വ്യക്തിഗത വായ്പാ കുടിശ്ശികയുള്ളവര്‍ക്ക് മത്സരിക്കാന്‍ അവസരമില്ല. അയല്‍ക്കൂട്ടതലം മുതല്‍ എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച എസ്.ടി, എസ്.സി, ബി.പി.എല്‍ സംവരണ ക്രമങ്ങള്‍ പാലിച്ചായിരിക്കും നടത്തുക. സി.ഡി.എസ്, എ.ഡി.എസ് തലങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് റിട്ടേണിങ് ഓഫീസര്‍മാരെ നിയമിക്കുന്നതായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അയല്‍ക്കൂട്ടതല തെരഞ്ഞെടുപ്പ് നടത്തുന്നവര്‍ക്കുള്ള പരിശീലനം ജനുവരി 22 ന് ആരംഭിക്കും. ഫെബ്രുവരി 21 ന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. ജില്ലയില്‍ കുടുംബശ്രീ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്കും തെരെഞ്ഞെടുപ്പ് വരണാധികാരിയായി ജില്ലാ രജിസ്ട്രാര്‍ കെ.ജി പത്മകുമാറുമാണ്.