ഗതാഗത വകുപ്പിൽ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റം: മന്ത്രി കെ.ബി ഗണേഷ്‌കുമാർ
*വിഷൻ 2031 സെമിനാർ

വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ. വിഷൻ 2031ന്റെ ഭാഗമായി തിരുവല്ല ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ സംസ്ഥാനതല സെമിനാറിൽ അവതരണം നടത്തുകയായിരുന്നു മന്ത്രി.
പൊതുഗതാഗത രംഗം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിങ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകും. ഓഫീസിൽ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങൾ ഉൾകൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. നിർമിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. നിർമിത ബുദ്ധി സഹായത്താൽ കെ എസ് ആർ ടി സി ഷെഡ്യൂൾ പരിഷ്‌കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമിത ബുദ്ധിയാൽ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളയിലാണ് ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജി.പി.എസ് സഹായത്താൽ ഗതാഗത കുരുക്ക് മുൻകൂട്ടി അറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കൂട്ടായ പ്രവർത്തനഫലമായാണ് കെഎസ്ആർടിസി ലാഭത്തിലായത്. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകളും ലാഭകരമായി മുന്നേറുന്നു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപയാണ് കെഎസ്ആർടിസി ഡ്രൈവിങ്ങ് സ്‌കൂളിലൂടെ ലാഭം നേടിയത്. കൂടുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കും. ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാക്കുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശിലനം.
റോഡപകടങ്ങളുടെ എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളിൽ മരിക്കുന്നവരുടെ സംഖ്യ കഴിഞ്ഞ വർഷത്തേക്കാൾ 278 എണ്ണം കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാറ്റങ്ങളെ എതിർക്കുന്നതല്ല സർക്കാർ നയം. കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ചാകും ഗതാഗത രംഗത്തേയും വികസനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്താലാണ് എയർ ഹോൺ അഴിച്ചു മാറ്റാൻ ഉത്തരവിട്ടതെന്നും ഇത് നടപ്പിലാക്കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ നിയമനത്തിന് പോലീസിലേത് പോലെ ഫിറ്റ്‌നെസ് ടെസ്റ്റ് പ്രാവർത്തികമാക്കുന്നതിന് പി എസ് സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ സ്‌പെഷ്യൽ സെക്രട്ടറി പി.ബി നൂഹ് അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സിയടക്കം ലാഭത്തിലായത് സ്‌പെഷ്യൽ സെക്രട്ടറി ചൂണ്ടികാട്ടി. 2025 ഓഗസ്റ്റ് എട്ടിലെ കെ.എസ്.ആർടിസിയുടെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സർവകാല റെക്കോഡാണിത്. നിലവിൽ ഒരു ബസിൽ നിന്ന് പ്രതി ദിനം ലഭിക്കുന്നത് 17,000 രൂപയാണ്. സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്, ട്രാവൽ കാർഡ്, വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസെഷൻ അവതരിപ്പിച്ചു. 2024 ഓഗസ്റ്റ് മുതൽ കെ.എസ്.ആർ.ടി.സി ജീവനകാർക്ക് കൃത്യമായ ശമ്പളവും പെൻഷനും നൽകുന്നു. മോട്ടോർ വാഹന വകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ജി.പി.എസ് അധിഷ്ഠിത വാഹന ട്രാക്കിംഗ്, വിദ്യാവാഹൻ ആപ്പ് തുടങ്ങിയവയിലൂടെ വകുപ്പ് ജനമനസിൽ ഇടം നേടിയതായും സ്‌പെഷ്യൽ സെക്രട്ടറി ചൂണ്ടികാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ, കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആനി ജൂലാ തോമസ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.