കോട്ടയം :
ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നതിൽ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാം. സാമ്പത്തിക, സൈനികശക്തിയിലും വലിയ ടൂറിസം കേന്ദ്രമെന്ന നിലയിലും ഇന്ത്യ ശക്തിയായി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം രാജ്യത്തിന്റെ സാമ്പത്തികനില തകർക്കുന്നതും ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതുമാണ്.
ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയുടെ അന്തസത്തയും ചൈതന്യവും സംരക്ഷിക്കാൻ കേരളം നടത്തിയ ശ്രമങ്ങൾ രാജ്യമാകെ ശ്രദ്ധ നേടിയതാണ്. രാജ്യത്തെ ഏറ്റവും നിക്ഷേപാന്തരീക്ഷമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളംമാറി. പൊതുവിദ്യാഭ്യാസരംഗം ലോകോത്തരമായി വികസിപ്പിക്കാൻ കേരളത്തിനു കഴിഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കുമെന്ന പ്രതിജ്ഞയെടുക്കാൻ ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. തെരുവ്നായ പെരുപ്പം നിയന്ത്രിക്കുന്നതിനും ടൂറിസം പദ്ധതികൾക്കുമൊക്കെ വിനയായ മാലിന്യപ്രശ്‌നം പരിഹരിച്ചേ തീരുവെന്നും മന്ത്രി പറഞ്ഞു.
പരേഡ് പരിശോധിച്ച ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, സബ് കളക്ടർ ആയുഷ് ഗോയൽ, നഗരസഭാംഗങ്ങളായ റീബ വർക്കി, മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
എക്‌സൈസ് പ്ലാറ്റൂൺ ഒന്നാമത്
പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ആറു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്‌സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്‌ക്രോസ് വിഭാഗത്തിൽ രണ്ടു പ്ലാറ്റൂണുകൾ, എന്നിവയ്‌ക്കൊപ്പം രണ്ടു ബാൻഡ് പ്ലാറ്റൂണുകളും അടക്കം 25 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശ്രീജിത്ത് പരേഡ് കമാൻഡർ ആയി.
കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ. സത്യപാലൻ നയിച്ച എക്‌സൈസ് പ്ലാറ്റൂൺ യൂണിഫോം സേനകളുടെ പരേഡിൽ ഒന്നാം സ്ഥാനവും റിസർവ് സബ് ഇൻസ്‌പെക്ടർ ബിറ്റു തോമസ് നയിച്ച ജില്ലാ പോലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ)പ്ലാറ്റൂൺ രണ്ടാം സ്ഥാനവും നേടി. ബിറ്റു തോമസ് ആണ് മികച്ച പ്ലാറ്റൂൺ കമാൻഡറും.
എൻ.സി.സി. സീനിയർ വിഭാഗത്തിൽ കോട്ടയം സി.എം.എസ്. കോളജ് (പെൺകുട്ടികൾ) ഒന്നാം സ്ഥാനവും കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്(ആൺകുട്ടികൾ) രണ്ടാം സ്ഥാനവും നേടി. എൻ.സി.സി. ജൂനിയർ വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ ആൺകുട്ടികൾ ഒന്നാം സ്ഥാനവും പെൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഒന്നും മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ് രണ്ടും സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നും കോട്ടയം സി.എം.എസ്. എച്ച്.എസ്. രണ്ടും സ്ഥാനം നേടി.
സ്‌കൗട്ട്‌സ് വിഭാഗത്തിൽ കോട്ടയം ഹോളി ഫാമിലി എച്ച്.എസ്.എസ്. ഒന്നും കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ഗൈഡ്‌സ് വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്. ഒന്നും കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ് രണ്ടും സ്ഥാനം നേടി. ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്.,(പെൺകുട്ടികൾ) ഒന്നും കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ് (രണ്ടും) സ്ഥാനം നേടി.
ബാൻഡ് പ്ലാറ്റൂണിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നും ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ രണ്ടും സ്ഥാനം നേടി. കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്, ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്. എന്നിവർ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു. വിജയികൾക്കു മന്ത്രി ജെ. ചിഞ്ചുറാണി ട്രോഫികൾ വിതരണം ചെയ്തു.
സായുധസേനാപതാകനിധി: പുരസ്‌കാരങ്ങൾ നൽകി
2024ലെ സായുധസേനാപതാകനിധിയിലേക്ക് പതാക വിതരണത്തിലൂടെ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സ്ഥാപനങ്ങൾക്കുള്ള റോളിങ് ട്രോഫിയും മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിച്ചു. 1,20,080 രൂപ സമാഹരിച്ച ജില്ലാ രജിസ്ട്രാർ ഓഫീസ് ജനറൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാഭ്യാസേതര സ്ഥാപനത്തിനും 7410 രൂപ സമാഹരിച്ച കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസ്. ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാനപത്തിനുമുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.