പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിനെ ജയിലിലിട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ: മ്ലാവിറച്ചി വിറ്റെന്ന പേരിൽ ചാലക്കുടി സ്വശേദി സുജേഷ് കണ്ണനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു 39 ദിവസം തടവിൽ പാർപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചിയെന്ന പേരിലായിരുന്നു അറസ്റ്റെങ്കിലും ഫോറൻസിക് പരിശോധനയിൽ പോത്തിറച്ചിയാണെന്നു കണ്ടെത്തിയതോടെയാണു നടപടി.
ചാലക്കുടി ഡിഎഫ്ഒ 15 ദിവസത്തിനകം അന്വേഷിച്ചു വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. താൻ മറ്റൊരാൾക്കു നൽകിയെന്നു പറയപ്പെടുന്ന ഇറച്ചി പോത്തിന്റേതെന്നു തെളിഞ്ഞെന്നു സുജേഷ് പറഞ്ഞു.
ഇരിങ്ങാലക്കുട സബ്ജയിലിലാണു സുജേഷിനെ പാർപ്പിച്ചത്. ജയിൽജീവിതം തൊഴിലും ജീവിതവും നശിപ്പിച്ചു. ഹൈക്കോടതിയിൽനിന്നാണു ജാമ്യം കിട്ടിയത്.
കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണു വനംവകുപ്പ് സുജേഷിനെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടികളിലേക്കു കടക്കുമെന്നു കമ്മീഷൻ അറിയിച്ചു.