സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; കൂടുതല്‍ പതിച്ചത് കൊട്ടാരക്കരയിൽ
അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് കൊട്ടാരക്കരയിൽ എട്ടാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈസമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ്. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് കൊട്ടാരക്കരയിൽ എട്ടാണ് രേഖപ്പെടുത്തിയത്.
അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.ഇതുപ്രകാരം കൊട്ടാരക്കരയിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. അതേസമയം, മൂന്നാര്‍ (ഏഴ്), ചങ്ങനാശേരി (ഏഴ്), ചെങ്ങന്നൂർ (ഏഴ്), പൊന്നാനി (ഏഴ്), തൃത്താല (ആറ്), കോന്നി (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.