കോടതികളിൽ കേസുകൾ കെട്ടിക്കി ടക്കുന്ന അവസ്ഥക്ക്* ശാശ്വത പരിഹാരം കാണണം: ഗവർണർ

എറണാകുളം:വർഷങ്ങളായി കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
എറണാകുളം ഗവ. ലോ കോളേജിൻ്റെ 150ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
രാജ്യത്തെ കോടതികളിൽ ആയിരക്കണക്കിന് കേസുകളാണ് ഉത്തരവാകാതെ കിടക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് നീതിന്യായ വ്യവസ്ഥയുടെ ഭാഗമായവർ തന്നെ പരിശ്രമിക്കണം. നീതി വൈകുന്നത് നീതി ലഭിക്കാത്തതിനു തുല്യമാണ്.
ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം വിദ്യാർത്ഥികൾക്ക് പ്രവർത്തി പരിചയത്തിന് അവസരം ഉണ്ടാകണം. നിയമ പാഠ്യപദ്ധതിയിൽ തന്നെ ഇതിനായി ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരണം. ഇല്ലെങ്കിൽ അത് വരും തലമുറയോട് ചെയ്യുന്ന അനീതിയായിരിക്കുമെന്ന് ഗവർണർ പറഞ്ഞു. ചടങ്ങിൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ സിറ്റിങ് ജഡ്ജിമാരെ ആദരിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ബിന്ദു എം. നമ്പ്യാർ അധ്യക്ഷയായ ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ എം. ജാംദാർ , അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. പി. ശാന്തലിംഗം എന്നിവർ പങ്കെടുത്തു.