ഭക്ത്യാദരപൂർവ്വം എരുമേലി പേട്ടതുള്ളൽ
എരുമേലി : അധർമ്മത്തിനും അനീതിക്കും അക്രമത്തിനും എതിരെ ഉയർന്ന ജനശക്തിയുടെ ഉണർത്തുപാട്ടായി എരുമേലി പേട്ടതുള്ളൽ നടന്നു . അമ്പലപ്പുഴ സംഘം ശ്രീകൃഷ്ണപ്പരുന്തിന്റെ സാന്നിധ്യം നീലാകാശത്ത് 12.15 ഓടെ ദർശിച്ചശേഷമാണ് പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽ നിന്നും ആരംഭിച്ചത് . സമൂഹപെരിയോൻ എൻ ഗോപാലകൃഷ്ണപിള്ളന്റെ നെത്ര്വതത്തിലുള്ള 250 അംഗ സംഘമാണ് പെട്ടതുള്ളിയത് .ഭഗവാന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ആഴിപൂജ വഴിപാട് നടത്തിയാണ് പെട്ടതുള്ളലിന് ഒരുങ്ങിയത് .രാവിലെ പേട്ടപ്പണം വയ്ക്കൽ ചടങ്ങോടെ പേട്ടകെട്ടിനു തുടക്കമായി . ചായംപൂശി പച്ചിലത്തൂപ്പുകളും ശരക്കോലും കയ്യിലേന്തിയാണ് പേട്ട തുള്ളിയത് . ആകാശത്ത് വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെ ദർശിച്ചതോടെ തിടമ്പു പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ടതുള്ളൽ തുടങ്ങുകയായിരുന്നു ..
പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ (കൊച്ചമ്പലം) നിന്ന് ഇറങ്ങിയ പേട്ടതുള്ളൽ നേരെ വാവരുപള്ളിയിൽ പ്രവേശിച്ചു . കളഭം തളിച്ചും പുഷ്പവൃഷ്ടി നടത്തിയും ജമാ അത്ത്പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിച്ചു . വാവർ പ്രതിനിധി ആസാദ് താഴത്തുവീട്ടിൽ പേട്ട സംഘത്തോടൊപ്പം എരുമേലി ധർമശാസ്താ ക്ഷേത്രത്തിലേക്ക് (വലിയമ്പലം) നീങ്ങി .നെറ്റിപ്പട്ടം കെട്ടിയ രണ്ടു ഗജവീരന്മാരുടെ അകമ്പടിയോടെയാണ് പേട്ടതുള്ളൽ നടന്നത് .ആന്റോ ആന്റണി എം പി ,അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് പുളിക്കൻ ,ബിനു മറ്റക്കര ,അഡ്വ സൂര്യകല ,പഞ്ചായത്ത് അംഗംങ്ങൾ ,ജനപ്രതിനിധികൾ ,വിവിധ സംഘടനാ പ്രതിനിധികൾ പെട്ട സംഘത്തെ സ്വീകരിച്ചു .ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തിയ വാവർ പ്രതിനിധിയെ സമൂഹ പെരിയോന് ഒപ്പം ആചാരപരമായി ദേവസ്വം ബോർഡ് പ്രതിനിധികളും അമ്പല കമ്മിറ്റിയും അയ്യപ്പ സേവാ സംഘം ഭാരവാഹികളും സ്വീകരിച്ചു ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാകുന്നതോടെ പേട്ടതുള്ളലിനു സമാപനമാകും. രാത്രി ആഴിപൂജയും നടക്കും.
പിന്നീട് പരമ്പരാഗത പാതയിലൂടെ സംഘം പമ്പയിലേക്ക് നീങ്ങും. 13ന് പമ്പാസദ്യയും പമ്പ വിളക്കും നടത്തി സംഘം മലകയറും. മകരവിളക്ക് ദിവസമായ 14ന് രാവിലെ നെയ്യഭിഷേകവും അത്താഴ പൂജയ്ക്ക് അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും. മകരവിളക്ക് ദർശനത്തിനുശേഷം കർപ്പൂരാഴി പൂജയും ഉണ്ടാകും. 15ന് മാളികപ്പുറത്ത് മണിമണ്ഡപത്തിൽ നിന്നു പതിനെട്ടാം പടിയിലേക്ക് സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത് നടക്കും. തുടർന്ന് തിരുവാഭരണം ചാർത്തിയ അയ്യപ്പ വിഗ്രഹം ദർശിച്ചു സംഘം മലയിറങ്ങും. സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജിതിൻ രാജ്, ട്രഷറർ ബിജു സാരംഗി, രഥയാത്ര കൺവീനർ ആർ മധു വേലംപറമ്പ് എന്നിവർ നേതൃത്വം നൽകും.
അയ്യപ്പസ്വാമിയുടെ പ്രതീകമായി ഗോളകയേന്തിയാണ് ആലങ്ങാട്ടു സംഘം പെട്ടതുള്ളിയത് ആലങ്ങാട് സംഘം പെരിയോൻ അമ്പാടത്ത് പ്രദീപ ആർ മേനോന്റെ നേത്രതത്തിലാണ് പേട്ടതുള്ളൽ നടത്തിയത്


