എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം? നിയന്ത്രണങ്ങൾ എന്തൊക്കെ ?

Mar 15, 2026
എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം? നിയന്ത്രണങ്ങൾ എന്തൊക്കെ ?
election-commission

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മറ്റ് ബന്ധപ്പെട്ടവരും പാലിക്കേണ്ട നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മാർഗനിർദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഇത് രൂപപ്പെടുത്തുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, കള്ളവോട്ട്, വോട്ടർമാരെ പണം നൽകി സ്വാധീനിക്കൽ, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ തുടങ്ങിയവ തടയാൻ ഇതിലൂടെ നടപടികൾ സ്വീകരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെയാണ് ചട്ടം പ്രാബല്യത്തിൽ വരുന്നത്.തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ ഇത് തുടരും.

പ്രധാന നിയന്ത്രണങ്ങൾ എന്തൊക്കെ?

തെരഞ്ഞെടുപ്പ് കാലത്ത് ജനപ്രതിനിധികൾക്ക് പുതിയ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിക്കാനോ സർക്കാർ ഫണ്ടുപയോഗിച്ച് പുതിയ പദ്ധതികൾ ആരംഭിക്കാനോ സാധിക്കില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ തുടർന്നേക്കാം, എന്നാൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിയില്ല.

എംപിമാരുടെയോ എംഎൽഎമാരുടെയോ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പുതിയ പദ്ധതികൾക്ക് പണം അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നിർത്തിവയ്ക്കണം. അതുപോലെ പുതിയ പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്താനും അനുവദനീയമല്ല. അടിയന്തര പദ്ധതികൾക്ക് മാത്രം കമ്മിഷന്റെ പ്രത്യേക അനുമതി വേണം. ഇതിനകം പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ഉദ്യോഗസ്ഥർക്ക് മാത്രം നടത്താം.

തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ സർക്കാരിന് കഴിയില്ല. മാറ്റം ആവശ്യമായാൽ കമ്മിഷന്റെ അനുമതി നിർബന്ധമാണ്. മന്ത്രിമാരോ ജനപ്രതിനിധികളോ ഔദ്യോഗിക വാഹനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സർക്കാർ പണത്തിൽ സ്ഥാപിച്ച പരസ്യ ബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണം. മുൻപ് സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പരസ്യബോർഡുകളും ഒഴിവാക്കേണ്ടതുണ്ട്.

ചില ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല

രക്തസാക്ഷി ദിനം, സദ്ഭാവനാദിനം, പ്രമുഖ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ തുടങ്ങിയ പരിപാടികളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്ക് പങ്കെടുക്കാം. എന്നാൽ അവരുടെ പ്രസംഗം ചടങ്ങിന്റെ വിഷയവുമായി മാത്രം ബന്ധപ്പെട്ടിരിക്കണം.

സർവകലാശാലകളിലോ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നടക്കുന്ന ബിരുദദാന ചടങ്ങുകളിൽ ഗവർണർക്ക് മാത്രം പങ്കെടുക്കാം. തടവുപുള്ളികൾക്ക് പരോൾ അനുവദിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ചാണ് തീരുമാനം എടുക്കേണ്ടത്.

കമ്മിഷന്റെ അനുമതിയില്ലാതെ സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങൾ

ചില പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയില്ലാതെ സർക്കാർ തുടരാം.പൾസ് പോളിയോ പോലുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടികൾ, കോടതിയുടെ നിർദേശപ്രകാരമുള്ള ആശ്രിത നിയമനം, ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കുന്നതും ഉദ്യോഗസ്ഥ സംഘങ്ങളെ നിയമിക്കുന്നതും അനുവദനീയമാണ്. ജീവനക്കാരുടെ വിരമിക്കൽ നടപടികൾ, ഡപ്യൂട്ടേഷൻ മൂലമുള്ള ഒഴിവുകൾ നികത്താൻ ഡിപിസി യോഗം ചേരൽ, ജലവിതരണം പോലുള്ള പൊതുസേവന സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയും തുടരാം.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതും ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ തന്നെ നടത്താൻ സർക്കാരിന് സാധിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.