കോവിഡ് കേസുകൾ ഉയരുന്നു; കേരളത്തിൽ 2109 പേർക്ക് രോഗബാധ
പനിയും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർ ഉടൻ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കണം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇതുവരെ 7400 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. 11,967 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തരായിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒമ്പതു മരണവും റിപ്പോർട്ട് ചെയ്തു.
ഇതുവരെ 1437 കേസുകൾ രജിസ്റ്റർ ചെയ്തു. കോവിഡ് കേസുകൾ പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. പനിയും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർ ഉടൻ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കണം. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ കഴിവതും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് രാജ്യത്തെ രോഗവ്യാപനത്തിൽ 200ലധികം കേസുകൾക്ക് പിന്നിൽ എക്സ്.എഫ്.ജി ആണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ ഉപ വകഭേദത്തിന്റെ പിൻഗാമിയായാണ് എക്സ്.എഫ്.ജി വകഭേദത്തെ കണക്കാക്കുന്നത്. സ്വാഭാവിക പ്രതിരോധ ശേഷിയെ എളുപ്പത്തിൽ മറികടക്കാൻ ശേഷിയുള്ളതാണ് എക്സ്.എഫ്.ജി വകഭേദമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ഇതര ഒമിക്രോൺ വകഭേദങ്ങളെപ്പോലെ തന്നെ എക്സ്.എഫ്.ജിയും ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ഭെൽ വ്യക്തമാക്കി.