തൃശൂർ പൂരം: വിശദമായ അന്വേഷണവും നിയമനടപടിയും സ്വീകരിക്കും

ഇന്റലിജൻസ് എ. ഡി. ജി. പി മനോജ് എബ്രഹാമാണ് ഇത് അന്വേഷിക്കുക.

Oct 3, 2024
തൃശൂർ പൂരം: വിശദമായ അന്വേഷണവും നിയമനടപടിയും സ്വീകരിക്കും
PINARAYI VIJAYAN C M

തിരുവനന്തപുരം :തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നുവെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനും നിയമനടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രൈംബ്രാഞ്ച് എ. ഡി. ജി. പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല വഹിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതേക്കുറിച്ചും അന്വേഷിക്കും. ഇന്റലിജൻസ് എ. ഡി. ജി. പി മനോജ് എബ്രഹാമാണ് ഇത് അന്വേഷിക്കുക. ക്രമസമാധാന ചുമതലയുള്ള എ. ഡി. ജി. പിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ഡി. ജി. പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയെ തന്നെ ചുമതലപ്പെടുത്തി. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് ഈ വിഷയത്തിൽ തീരുമാനമെടുത്തത്.

പൂരം നടത്തിപ്പിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യങ്ങൾ നടന്നുവെന്നത് ഗൗരവമായി സർക്കാർ പരിശോധിക്കും. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് സെപ്റ്റംബർ 24ന് തനിക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകർക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങൾ ഉണ്ടായി. സംശയിക്കേണ്ട അനേകം കാര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. നിയമപരമായി അനുവദിക്കാൻ കഴിയാത്ത ആവശ്യങ്ങൾ അവിടെ ബോധപൂർവം ഉണ്ടായി. അതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹ്യാന്തരീക്ഷം തകർക്കാനുള്ള കുത്സിത ശ്രമം അനുവദിക്കില്ല. തൃശൂർ പൂരം ആഘോഷവും ഉത്സവവുമായി മാത്രം ചുരുക്കി കാണേണ്ട കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.