പുതിയ മാതൃക ലോകത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്:മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യത്തിന്‍റെ ഒരു പുതിയ മാതൃക ലോകത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളം തയ്യാറെടുക്കുകയാണ്. നാടിന്‍റെ വികസനം എന്നത് ജനങ്ങളുടെ ആവശ്യവും അനിവാര്യതയും പ്രതിസന്ധികളും സ്വപ്നങ്ങളും ആഴത്തില്‍ മനസ്സിലാക്കി സമൂഹത്തിലെ ഓരോരുത്തരുടെയും സര്‍ഗാത്മകവും സക്രിയവുമായ പങ്കാളിത്തം ഉറപ്പു വരുത്തേണ്ട പ്രവര്‍ത്തനമാണ്. ഓരോ ഘട്ടത്തിലും ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിന്‍റെ പുരോഗതി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇനിയുള്ള നാളുകളിലും കൂടുതല്‍ ക്രിയാത്മകമായി അതുറപ്പു വരുത്താന്‍ സഹായകമായ ബൃഹത്തും സമഗ്രവുമായ ഒരു പഠന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്.
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നടപ്പാക്കുന്ന ഈ നവകേരള വികസനക്ഷേമ പഠന പരിപാടി കേരളത്തിന്‍റെ പുരോഗതിയ്ക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും സമ്മാനിക്കുമെന്ന് സുനിശ്ചിതമാണ്. സംസ്ഥാനത്താകെ സന്നദ്ധ സേനാഗംങ്ങള്‍ ജനങ്ങള്‍ക്ക് അരികിലെത്തിയാണ് ഈ പഠനം നടത്തുക. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മാംശത്തില്‍ കേള്‍ക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുകയും ചെയ്യും. അതിന്‍റെ തുടര്‍ച്ചയായി സമഗ്രമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. അത് ക്രോഡീകരിച്ചും അപഗ്രഥിച്ചും വരുംകാലത്തേക്കുള്ള നാടിന്‍റെ പുരോഗതി എങ്ങനെ ആകണം എന്ന രൂപരേഖ ഉണ്ടാക്കും. ഇതിലൂടെ നവകേരളത്തിലേക്കുള്ള പാതയില്‍ കൂടുതല്‍ വെളിച്ചവും പ്രതീക്ഷയും പകരാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രത്യാശിക്കുന്നു.
രാജ്യത്തെ പൊതുനയങ്ങളില്‍ നിന്നും ഭിന്നമായി സ്വീകരിച്ച ജനപക്ഷ ഭരണനയങ്ങളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന ജീവിതനിലവാരമുള്ള നാടാക്കി കേരളത്തെ വളര്‍ത്തിയത്. ഈ വികസനരീതി 'കേരള മോഡല്‍' എന്ന പേരില്‍ ലോകശ്രദ്ധ നേടി. ജീവിത നിലവാരസൂചികയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഭൂപരിഷ്കരണവും പൊതുവിദ്യാഭ്യാസ നയവും ജനകീയാസൂത്രണവും സാക്ഷരതാ യജ്ഞവും തുടങ്ങി ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തിയ നിരവധി ജനാധിപത്യ ജനക്ഷേമ ഇടപെടലുകളുടെ ഫലമായാണ് ഇന്നത്തെ കേരള സമൂഹം വാര്‍ത്തെടുക്കപ്പെട്ടത്. ആ അടിത്തറയില്‍ ഊന്നി നിന്നാണ് ജനക്ഷേമ പദ്ധതികളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയും കേരളമിതു വരെ കാണാത്ത വികസന നേട്ടങ്ങള്‍ വ്യാവസായിക അടിസ്ഥാനസൗകര്യ മേഖലകളില്‍ സ്വന്തമാക്കിയും കഴിഞ്ഞ ഒരു ദശാബ്ദമായി നാം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിച്ചത്.
ഇത് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം കൊളംബിയയില്‍ നടത്തിയ പ്രസംഗം നിങ്ങള്‍ പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. 'ചില സ്ഥലങ്ങളില്‍ വികേന്ദ്രീകരണം വളരെ ഫലപ്രദമാണ്. ഉദാഹരണത്തിന്, രാഷ്ട്രീയപരമായി ഇത് ഏറ്റവും ഫലപ്രദമായ സംസ്ഥാനമാണ് കേരളം. അവിടെയുള്ളത് ഏറ്റവും വികേന്ദ്രീകൃതമായ രാഷ്ട്രീയ സംവിധാനമാണ്. കൂടാതെ കഴിഞ്ഞ 40 - 50 വര്‍ഷംകൊണ്ട് ഏറ്റവും മികച്ച ആരോഗ്യ സംവിധാനവും വിദ്യാഭ്യാസ സംവിധാനവും ഒരുക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്.' ഇതാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഈ നേട്ടങ്ങള്‍ക്കൊപ്പം ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്ന, ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളും ഒപ്പം കൊണ്ടുപോകാനും നമുക്കു സാധിച്ചു. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ഓരോ വാഗ്ദാനവും പൂര്‍ത്തീകരിക്കുക മാത്രമല്ല, ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ടുകളിലൂടെ അവയുടെ പുരോഗതി ജനങ്ങളെ അറിയിക്കുന്ന സമ്പ്രദായം രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചു.
നവകേരള കര്‍മ്മപദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജനങ്ങളുമായി സംവദിക്കുന്നതിനും അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിനുമായി മന്ത്രിസഭ ഒന്നടങ്കം പങ്കെടുത്തു കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിക്കുകയും ഭരണ നിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി മേഖല അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വികസന സദസ്സുകള്‍ ആരംഭിച്ചു. അതിപ്പോഴും തുടരുകയാണ്.
സംസ്ഥാനം രൂപീകൃതമായിട്ട് 2031ല്‍ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകാല വളര്‍ച്ച വിലയിരുത്തിക്കൊണ്ട് ഭാവിക്കു വേണ്ടിയുള്ള വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് 33 വിഷയങ്ങളില്‍ സംസ്ഥാനത്തുടനീളം സെമിനാറുകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 'വിഷന്‍ 2031' എന്ന പേരില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ജനങ്ങളില്‍ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് അവരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് 'സിഎം വിത്ത് മീ' എന്ന പേരില്‍ സിറ്റിസണ്‍ കണക്ട് സെന്‍റര്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നവകേരള നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും നടന്നുവരികയാണ്. വികസനക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ വളര്‍ച്ചയും, മുന്നേറ്റവും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനകം നടപ്പിലാക്കിയ പദ്ധതികളുടെ അനുഭവങ്ങളെ വിലയിരുത്തേണ്ടത് നവകേരള നിര്‍മ്മിതിയുടെ ലക്ഷ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ്. നവകേരള നിര്‍മ്മാണത്തിന്‍റെ ഇതുവരെയുള്ള അനുഭവങ്ങള്‍ നമ്മുടെ ആവശ്യകതയുമായി തുലനം ചെയ്ത് വിലയിരുത്തപ്പെടേണ്ടതുണ്ട്.
കേരളം ഇതിനോടകം കൈവരിച്ച നേട്ടങ്ങളില്‍ നിന്നും ഒരു പടികൂടി കടന്ന് വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരമുള്ള നാടായി കേരളത്തെ ഉയര്‍ത്തുവാനാണ് ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍, ഓരോ കുടുംബത്തിനും വീട്, ജീവിത വരുമാനത്തിനായി തൊഴില്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, വികസന നേട്ടങ്ങളുടെ ഗുണഫലം എല്ലാ വിഭാഗത്തിനും ലഭ്യമാക്കുക, വിനോദത്തിനും കായികവളര്‍ച്ചയ്ക്കും മറ്റു ജീവിത മുന്നേറ്റത്തിനും സംവിധാനമൊരുക്കല്‍ എന്നിവയാണ് നവകേരളത്തിന്‍റെ ലക്ഷ്യം.
ഇക്കാര്യത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ ഇതിനകം സംസ്ഥാനത്ത് നടപ്പിലാക്കിയ ഭരണനടപടികളിലൂടെ സാധിച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം 2025 നവംബര്‍ ഒന്നോടു കൂടി രാജ്യത്ത് ആദ്യമായി കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.
5 ലക്ഷത്തിലേറെ വീടുകള്‍, അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വമ്പിച്ച മുന്നേറ്റങ്ങള്‍, സാമൂഹ്യക്ഷേമപദ്ധതികളില്‍ കാര്യക്ഷമമായ ഇടപെടല്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അതിനൂതന സംവിധാനങ്ങള്‍, വിജ്ഞാന സമ്പദ്ഘടന എന്ന കാഴ്ചപ്പാട്, കാര്‍ഷികവ്യവസായ മേഖലയിലെ മുന്നേറ്റം തുടങ്ങി കേരളത്തിന്‍റെ മുഖച്ഛായ മാറ്റത്തക്ക രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.
വികസന ക്ഷേമപദ്ധതികള്‍ നാടിനുണ്ടാക്കിയ വളര്‍ച്ചയും ജനങ്ങള്‍ക്ക് അനുഭവവേദ്യമായ നേട്ടങ്ങളും വിലയിരുത്തുന്നതോടൊപ്പം പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍, വികസനക്ഷേമ പദ്ധതികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, നവകേരള പദ്ധതിയിലെ ജനപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ വിപുലമായ പഠനം നടത്തി നവകേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ കഴിയണം.
നവകേരള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും, ജനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കുവാനും കഴിയും വിധമുള്ള പഠന പരിപാടിക്കാണിപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്.
നവകേരളം വികസന ക്ഷേമ പഠന പരിപാടിയിലൂടെ ജനങ്ങളിലേക്കെത്തി അവരുടെ അഭിപ്രായങ്ങള്‍ കേട്ടും വികസന ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചും അവരെ നയരൂപീകരണത്തിന്‍റെ അവിഭാജ്യ ഘടകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുപോലൊരു ജനാധിപത്യ ഇടപെടല്‍ ലോകചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും എന്നതില്‍ സംശയമില്ല.
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി, എല്ലാ കുടുംബങ്ങളില്‍ നിന്നും വികസനക്ഷേമ പദ്ധതികളുടെ അനുഭവങ്ങളും അഭിപ്രായങ്ങളം തേടുവാനും, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ഓരോ പ്രദേശത്തും പദ്ധതികളുടെ ഗുണഫലം എത്തിക്കുന്നതിനുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളില്‍ നിന്നും ശേഖരിക്കുകയും സമയബന്ധിതമായി മുഴുവന്‍ കുടുംബങ്ങളിലും പദ്ധതികളുടെ ഗുണഫലം എത്തിക്കുന്നതിനുമുള്ള കര്‍മ്മപദ്ധതിയ്ക്ക് രൂപം കൊടുക്കുകയും ചെയ്യും.
2026 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് നാലംഗ സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ചു. സംസ്ഥാനതല നിര്‍വഹണ സമിതിയും നിലവില്‍ വരും. തദ്ദേശസ്ഥാപനതലത്തിലും അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമിതികള്‍ രൂപീകരിക്കും.
സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കുന്ന ക്രോഡീകരിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് ഉചിതമായ ശിപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റില്‍ പ്രത്യേക സംവിധാനം ഒരുക്കും. ചീഫ് സെക്രട്ടറിക്ക് പുറമേ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഐ.എ.എസ് (റിട്ട.), മുന്‍ ചീഫ് സെക്രട്ടറി, ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ (ഐ. എ എസ് റിട്ട.), ഐ.ഐ.എം കോഴിക്കോട് പ്രൊഫസര്‍ ഡോ. സജി ഗോപിനാഥ്, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതിയിലുള്ളത്.
സംസ്ഥാനതല നിര്‍വ്വഹണസമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സന്നദ്ധസേനാംഗങ്ങള്‍ ഓരോ വാര്‍ഡിലെയും വീടുകള്‍, ഫ്ളാറ്റുകള്‍, ഉന്നതികള്‍, മറ്റ് വാസസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രം, വ്യാപാര കേന്ദ്രങ്ങള്‍, തൊഴില്‍ ശാലകള്‍, കുടുംബ ശ്രീതൊഴിലുറപ്പ്, ബസ് സ്റ്റാന്‍റ്, ഓട്ടോ/ടാക്സി സ്റ്റാന്‍റ്, വായനശാലകള്‍ ക്ലബുകള്‍ മറ്റു കൂട്ടായ്മകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും നവകേരള വികസന പദ്ധതികള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവ മനസ്സിലാക്കുകയും പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.
ഓരോ തദ്ദേശ സ്ഥാപനത്തിലേയും വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും പഠന പരിപാടി നടത്തുക. ഓരോ വാര്‍ഡിലും നാലംഗ സന്നദ്ധ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും. സംസ്ഥാന സാമൂഹ്യ സന്നദ്ധസേനയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നുമാണ് സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുക.
സന്നദ്ധസേനാംഗങ്ങള്‍ പ്രതിഫലേച്ഛ ഇല്ലാതെയാകും പഠന പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.
ഇതില്‍ പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും. നാടിന്‍റെ പുരോഗതിയ്ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായി വന്ന സന്നദ്ധസേനാംഗങ്ങളാണ് ഈ പരിപാടിയുടെ കരുത്തായി മാറുന്നത്. അവരുടെ സാമൂഹ്യപ്രതിബദ്ധതയും ത്യാഗസന്നദ്ധതയും സമൂഹത്തിനാകെ പ്രചോദനം പകരും. അതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് കൂടുതല്‍ ആളുകള്‍ നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ്പ്രോഗ്രാമിന്‍റെ ഭാഗമാകണമെന്ന് ആഹ്വാനംചെയ്യുകയാണ്. എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍, പ്രെഫഷണല്‍ വിദ്യാര്‍തഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സന്നദ്ധരാകുന്നവര്‍ക്കും ഈ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ അവസരമുണ്ടാകും.
ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങള്‍, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകള്‍,ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, മറ്റു സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടങ്ങിയവ ശേഖരിച്ച് പഠന റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കും.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, സാമുദായിക സൗഹാര്‍ദ്ദം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായങ്ങള്‍, വിജ്ഞാന സമ്പദ്ഘടനയുടെ വ്യാപനം, ശാസ്ത്രസാങ്കേതിക വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ശാസ്ത്രസാങ്കേതിക വിദ്യയിലെ നേട്ടങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി കാര്‍ഷികവ്യവസായ വളര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍, ഉന്നതവിദ്യാഭ്യാസ വിപുലീകരണം സംബന്ധിച്ച കാര്യങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും അത് സംരക്ഷിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍, കലാ കായിക മേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍, യാത്രാക്ലേശം, പൊതുശൗചാലയങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ/ടാക്സി സ്റ്റാന്‍റുകള്‍, വയോജന സംരക്ഷണ സംവിധാനങ്ങള്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, അവയുടെ കാര്യക്ഷമത, മനുഷ്യവന്യമൃഗ സംഘര്‍ഷങ്ങള്‍, കുടുംബശ്രി പ്രവര്‍ത്തനം, തൊഴിലുറപ്പ് മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങി സാമൂഹ്യ ജീവിതത്തിലെ വ്യത്യസ്ത പ്രശ്നങ്ങള്‍ പഠിച്ച് സമഗ്രമായ റിപ്പോര്‍ട്ടുകളായിരിക്കും തയ്യാറാക്കുക.
2026 മാര്‍ച്ച് മാസം 31-ാം തീയതിയോടെ പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ സാധിക്കും വിധമാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പരിശ്രമത്തിന് കൂടുതല്‍ ആക്കവും ദിശാബോധവും സമ്മാനിക്കാന്‍ ഈ പഠനപരിപാടിയ്ക്കു സാധിക്കും. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സര്‍ക്കാരിക്കിലേയ്ക്ക് എത്തിക്കാനും നവകേരള സൃഷ്ടിയില്‍ പങ്കു ചേരാനും ഈ നാട്ടിലെ ഓരോ പൗരനും അവസരം നല്‍കാനും ഇതിലൂടെ കഴിയും.
അതുകൊണ്ട് കേരള സമൂഹത്തിന്‍റെയാകെ സക്രിയവും സര്‍ഗാത്മകവുമായ പങ്കാളിത്തം പഠന പരിപാടിയുടെ വിജയത്തിന് അനിവാര്യമാണ്. സന്നദ്ധ സേനയുടെ ഭാഗമാകാന്‍ കൂടുതലാളുകള്‍ കടന്നു വരേണ്ടതുമുണ്ട്. അതിനായി എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. സര്‍ക്കാരും ജനങ്ങളും കൈകള്‍ കോര്‍ത്ത് കേരളത്തിന്‍റെ ഐശ്വര്യപൂര്‍ണ്ണമായ ഭാവിക്കു വേണ്ടി പ്രവര്‍ത്തിക്കണം. അതുറപ്പു വരുത്താന്‍ നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം സഹായകമാകും.
എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി നിയമനം
എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്‍കിയ ആനുകൂല്യം എല്ലാ സ്കൂള്‍ മാനേജുമെന്‍റുകള്‍ക്കുംകൊടുക്കണമെന്നതാണ് സര്‍ക്കാരിന്‍റെ അഭിപ്രായം. ആ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.
മുനമ്പം
മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ബഹു.ഹൈക്കോടതി അനുമതി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് കൈക്കൊള്ളേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.ഭാഗ്യക്കുറി ടിക്കറ്റിേډലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40% ആയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്.
മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും ധനമന്ത്രിയും നേരിട്ടും കത്തുകള്‍ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗണ്‍സിലിനോടും ലോട്ടറിയുടെ ജിഎസ്ടി വര്‍ദ്ധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്‍റെ ഭാഗമായാണ് ലോട്ടറി മേഖലയില്‍ നികുതി വര്‍ദ്ധനവിന് കാരണമായത്.
എന്നാല്‍, മറ്റു തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്ന നിരവധി സാധാരണ ജനങ്ങളുടെ തൊഴില്‍ മേഖല എന്ന നിലയില്‍ ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ കാലത്തും പ്രതിജ്ഞാബദ്ധമായിരുന്നു. അതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ റവന്യൂ വരുമാനത്തില്‍ കുറവ് ഉണ്ടാകുമെങ്കിലും എങ്കിലും ടിക്കറ്റ് വിലയില്‍ വര്‍ദ്ധനവ് വരുത്താതെ നിലവിലെ ടിക്കറ്റ് നിരക്കുകളില്‍ തന്നെ വില്‍പ്പന നടത്തുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു.
ജി എസ് ടി 28% നിന്നും 40% ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചെങ്കിലും ടിക്കറ്റിന്‍റെ വില 50 രൂപയായി തന്നെ നിലനിര്‍ത്താനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.
അതിന്‍റെ ഫലമായി ഒരു ഭാഗ്യക്കുറി ടിക്കറ്റിനുമേല്‍ സര്‍ക്കാരിന് 3.35 രൂപ റവന്യൂ വരുമാനത്തില്‍ കുറവുണ്ടാകും.
ഒരു ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഇത്തരത്തില്‍ 3.35 കോടി രൂപയുടെ കുറവാണ് സര്‍ക്കാരിന് ഉണ്ടാവുക.
സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മിച്ചം, ഡിസ്കൗണ്ട്, ഏജന്‍സി സമ്മാനം, സമ്മാനം എന്നിവയില്‍ കുറവ് വരുത്തിയാണ് വില വര്‍ദ്ധനവ് ഒഴിവാക്കിയത്. ആകെ വിറ്റു വരവിന്‍റെ 60% തുക സമ്മാനമായി നല്‍കുന്നുണ്ട്. എന്നാല്‍ വിറ്റു വരവില്‍ കുറവ് വന്നത് കാരണം ആകെ സമ്മാനത്തുകയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഏജന്‍റ് ഡിസ്കൗണ്ട്, ഏജന്‍സി പ്രൈസ് എന്നിവയുടെ ഘടനയില്‍ എങ്ങനെ മാറ്റം വരുത്താം എന്നത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി നിരക്ക് പരിഷ്കരണം സംസ്ഥാനലോട്ടറി മേഖലയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്