കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം,
23 മുതൽ അനിശ്ചിതകാല പണിമുടക്ക്.

തിരുവനന്തപുരം : കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ കൂട്ടായ്മയായ ബസുടമ സംയുക്തസമിതിയാണ് സൂചന പണിമുടക്ക് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 23 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻ വലിക്കുക,, ഇ-ചെലാർ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിൻ വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടമാണ് ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടന്ന ചർച്ച. ഈ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രി തല ചർച്ച ഉണ്ടാകുമെന്നും ഗണേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു.
സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത് എന്ന് ബസ് ഉടമകൾ അഭിപ്രായപ്പെട്ടു. പെർമിറ്റ് പോലും പുതുക്കി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി