കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച: രണ്ട് ലക്ഷം സഹായം അനുവദിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം :സ്‌കൂൾ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൂടാതെ കുട്ടിയുടെ മുഴുവൻ ചികിത്സാ ചിലവുകളും സ്‌കൂൾ മാനേജർ വഹിക്കണമെന്നും കമ്മിഷൻ അംഗം എൻ.സുനന്ദ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. ഹർജിയും, റിപ്പോർട്ടുകളും, രേഖകളും, മൊഴിയും കമ്മിഷൻ സമഗ്രമായി പരിശോധിച്ചു. സമഗ്രമായി പരിശോധിച്ച കമ്മീഷൻ, ക്ലാസ്സിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കവെ ഗുഡ് ഷെപ്പേർഡ് കിന്റർഗാർഡൻ സ്‌കൂളിലെ യു.കെ.ജി വിദ്യാർഥിക്ക് ബഞ്ചിന്റെ മുകളിൽ നിന്ന് വീണ് പരിക്കേൽക്കുകയായിരുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിൽ സ്‌കൂൾ അധികൃതർ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നതായി കമ്മിഷൻ വിലയിരുത്തി. കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നൽകുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും സ്‌കൂളിലെ അധ്യാപകർക്കും, പ്രിൻസിപ്പൽ എച്ച്.എം എന്നിവർക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും സ്‌കൂൾ മാനേജർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.