സമാധാനപരമായി ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറി: സഖാവ് എം. സ്വരാജ്
മുണ്ടക്കയം: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എം. സ്വരാജ് പറഞ്ഞു. മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ നടന്ന പൂഞ്ഞാർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും മലയാളികളെ സംബന്ധിച്ചിടത്തോളം പട്ടിണി എന്നത് കേവലം ഒരു വാക്ക് മാത്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതു സർക്കാരിന്റെ കാലത്ത് പട്ടിണി അനുഭവിച്ച ഒരു മലയാളി പോലും ഇവിടെയില്ലെന്നും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന-ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നും സ്വരാജ് വ്യക്തമാക്കി. ഇടതുപക്ഷത്തിന് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ജനങ്ങൾക്ക് വലിയൊരു ആശ്വാസ പദ്ധതിയായി മാറി. പൂഞ്ഞാർ മണ്ഡലം അർഹിക്കുന്ന പ്രാധാന്യത്തോടെ ആദരിക്കപ്പെട്ടത് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയിലൂടെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.പി പ്രമദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ തോമസ്, സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാർ, സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷ്, കേരള കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജുകുട്ടി അഗസ്തി എന്നിവർ പ്രസംഗിച്ചു. സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. സാജൻ കുന്നത്ത്, നേതാക്കളായ എം.ജി ശേഖരൻ, വി.ജെ കുര്യാക്കോസ്, ഷെമീം അഹമ്മദ്, സിജു ടി.എസ്, ജോണിക്കുട്ടി മഠത്തിനകം, തങ്കമ്മ ജോർജ്കുട്ടി, ബിനോ ചാലക്കുഴി, ഉണ്ണി രാജ്, അനസ് ബി, ഡയസ് കൊക്കാട്ട്, സോജൻ ആലക്കുളം, മാത്തുകുട്ടി കുഴിഞ്ഞാലിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


