ടോൾ പൂർണ്ണമായും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ

Jan 19, 2026
ടോൾ പൂർണ്ണമായും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ

    ഇന്ത്യയിലെ ദേശീയ പാതകളിലൂടെയുള്ള യാത്ര ഇനി കൂടുതല്‍ വേഗത്തിലാകും. ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പണമായി ടോള്‍ നല്‍കുന്ന രീതി ഏപ്രില്‍ 1 മുതല്‍ പൂർണ്ണമായും നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇനി മുതല്‍ ഫാസ്‌ടാഗ് അല്ലെങ്കില്‍ യുപിഐ വഴി മാത്രമേ ടോള്‍ നല്‍കാൻ സാധിക്കൂ. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായും ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് ഈ നിർണ്ണായക നീക്കം. ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെങ്കിലും, ഏപ്രില്‍ ഒന്നിന് തന്നെ പുതിയ പരിഷ്‌കാരം നടപ്പിലാക്കാനുള്ള തീവ്രമായ തയ്യാറെടുപ്പിലാണ് ദേശീയപാത അതോറിറ്റി ടോള്‍ പ്ലാസകളില്‍ പണം നല്‍കാനായി വാഹനങ്ങള്‍ ദീർഘനേരം കാത്തുനില്‍ക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വഴി സെക്കൻഡുകള്‍ക്കുള്ളില്‍ ടോള്‍ കൈമാറാൻ സാധിക്കും. ബാക്കി പണത്തിനായി കാത്തുനില്‍ക്കേണ്ടി വരില്ല.ടോള്‍ പ്ലാസകളില്‍ വാഹനം നിർത്തുന്നതും വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതും കുറയുന്നതോടെ ഇന്ധന ഉപഭോഗം കുറയ്ക്കാം. എല്ലാ ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനാല്‍ ടോള്‍ പിരിവില്‍ പൂർണ്ണമായ സുതാര്യത ഉറപ്പാക്കാം. വരുന്നത് 'ബാരിയർ-ഫ്രീ' ടോളിംഗ് ഭാവിയില്‍ ടോള്‍ പ്ലാസകളില്‍ ബാരിയറുകള്‍ പൂർണ്ണമായും ഒഴിവാക്കാനുള്ള 'മള്‍ട്ടി-ലെയ്ൻ ഫ്രീ ഫ്ലോ' സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. ഹൈവേകളിലെ സാധാരണ വേഗതയില്‍ തന്നെ വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കി കടന്നുപോകാൻ ഇതിലൂടെ സാധിക്കും. നിലവില്‍ രാജ്യത്തെ 25 ടോള്‍ പ്ലാസകളില്‍ ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം നടന്നു വരികയാണ്.

പുതിയ നിയമങ്ങള്‍

ഫാസ്‌ടാഗ് നിർബന്ധം:- 

ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരികയോ ചെയ്യും.

യുപിഐ സൗകര്യം: ഫാസ്‌ടാഗ് സ്കാൻ ചെയ്യാത്ത പക്ഷം യുപിഐ വഴി 1.25 മടങ്ങ് തുക നല്‍കി യാത്ര തുടരാം. എന്നാല്‍ പണമായി നല്‍കിയാല്‍ ഇരട്ടി തുക (2x) നല്‍കേണ്ടി വരും. വാർഷിക പാസ് സ്വകാര്യ വാഹനങ്ങള്‍ക്കായി 3000 രൂപയ്ക്ക് 200 യാത്രകള്‍ വരെ ചെയ്യാവുന്ന വാർഷിക പാസ്സും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്