യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ ശക്തമായ നടപടി: മന്ത്രി കെ. എം. ഷാജി- സംസ്ഥാനത്തെ എല്ലാ സർക്കാർ ഒഴിവുകളും അടിയന്തരമായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യും
സംസ്ഥാനത്തെ യുവജനങ്ങൾ സർക്കാർ തൊഴിൽ അവസരങ്ങൾക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളിലെ എല്ലാ ഒഴിവുകളും യുദ്ധകാലാടിസ്ഥാനത്തിൽ ശേഖരിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമഗ്ര നടപടികൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഗണ്യമായ എണ്ണം സ്ഥിരം തസ്തികകൾ ഒഴിവായി കിടക്കുന്നുണ്ട്. ഇത്തരം ഒഴിവുകൾ സമയബന്ധിതമായി നികത്താത്തത് പൊതുസേവനങ്ങളുടെ ഗുണനിലവാരത്തെയും ഭരണ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം സർക്കാർ ജോലിക്കായി വർഷങ്ങളായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകളെയും നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ തൊഴിൽസൗഹൃദ സമീപനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളിലെയും നിലവിലുള്ള ഒഴിവുകൾ, അടുത്തിടെ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ, നിയമപരമായ തടസ്സങ്ങളില്ലാത്ത തസ്തികകൾ എന്നിവയുടെ കൃത്യമായ വിവരശേഖരണം നടത്തി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യും. ഇതിന്റെ ഭാഗമായി എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും ഒഴിവുകളുടെ സമഗ്ര വിവരശേഖരണം നടത്താൻ നിർദ്ദേശം നൽകുമെന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ കിടക്കുന്ന ഒഴിവുകൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന സംവിധാനം ഏർപ്പെടുത്തുമെന്നും ഒഴിവ് റിപ്പോർട്ടിംഗ് പുരോഗതി മാസാടിസ്ഥാനത്തിൽ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ, റിപ്പോർട്ട് ചെയ്യാൻ ബാക്കിയുള്ള ഒഴിവുകൾ, നിയമന നടപടികളുടെ പുരോഗതി എന്നിവ പൊതുജനങ്ങൾക്ക് അറിയാൻ കഴിയുന്ന ഡിജിറ്റൽ ഡാഷ്‌ബോർഡ് സംവിധാനം വികസിപ്പിക്കും. “സർക്കാർ സേവനങ്ങളിലെ ഒഴിവുകൾ നികത്തുന്നത് ഭരണപരമായ ആവശ്യകത മാത്രമല്ല, കേരളത്തിലെ യുവജനങ്ങളോടുള്ള സർക്കാരിന്റെ സാമൂഹിക ഉത്തരവാദിത്തവുമാണ്. യോഗ്യതയുള്ള ഒരു യുവാവിനും അവസരം നിഷേധിക്കപ്പെടരുത്. ഓരോ ഒഴിവും റിപ്പോർട്ട് ചെയ്യപ്പെടുകയും ഓരോ അർഹരായ ഉദ്യോഗാർത്ഥിക്കും അവസരം ലഭിക്കുകയും വേണം. തൊഴിൽ സൃഷ്ടിയും തൊഴിൽ അവസരങ്ങളുടെ ഉറപ്പുമാണ് ഈ സർക്കാരിന്റെ പ്രധാന പ്രതിബദ്ധതകളിലൊന്ന്”, മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ വേഗത്തിൽ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്ത് നിയമന നടപടികൾ ത്വരിതപ്പെടുത്തുന്നതിനുള്ള സമഗ്ര നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


