പഠിതാക്കൾക്ക് വീട് നിർമ്മിച്ചു നൽകുന്ന മാതൃകയും കേരളത്തിന് സ്വന്തം - മന്ത്രി കെ എൻ ബാലഗോപാൽ

Mar 8, 2026
പഠിതാക്കൾക്ക് വീട് നിർമ്മിച്ചു നൽകുന്ന മാതൃകയും കേരളത്തിന് സ്വന്തം - മന്ത്രി കെ എൻ ബാലഗോപാൽ

വീടിന്റെ സുരക്ഷ വിദ്യാർത്ഥികൾക്കും ഉറപ്പാക്കുന്ന അപൂർവ്വ മാതൃകയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മുന്നോട്ടുവയ്ക്കുന്നത് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.'ഒപ്പം'ഭവന നിർമ്മാണ പദ്ധതി 2026' ന്റെ സംസ്ഥാനതല ഉദ്ഘാടനം വെളിയം മുട്ടകുഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ആശയങ്ങൾ അന്വർത്ഥമാക്കി യൂണിവേഴ്സിറ്റി മുന്നേറുകയാണ്. അഞ്ച് വർഷത്തിനുള്ളിൽ 76000 പഠിതാക്കളുമായി വിപുലമായ രീതിയിലാണ് വളർച്ച. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കി കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ പതിനൊന്നാമതെത്തി. ഡിസൈൻ പൂർത്തിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം ഭരണാനുമതി ലഭിച്ചയുടൻ ആരംഭിക്കും- മന്ത്രി വ്യക്തമാക്കി. മലയാളം വിഭാഗം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയും മുട്ടക്കുഴി സ്വദേശിയുമായ അമൃതയ്ക്ക് വീട് നിർമാണത്തിനുള്ള ധാരണാ പത്രം മന്ത്രി കൈമാറി. വീട് നിർമിക്കുന്ന സ്ഥലവും സന്ദർശിച്ചു. വൈസ് ചാൻസിലർ ഡോ വി.പി ജഗതി രാജ് അധ്യക്ഷനായി. 'ഒപ്പം' ഭവന നിർമ്മാണ പദ്ധതിയിലൂടെ 14 ജില്ലകളിലെ ഓരോ പഠിതാക്കൾക്കാണ് വീട് നൽകുന്നത്. ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. വി.പി പ്രശാന്ത്, വെളിയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.രേഖ, കായില വാർഡ് അംഗം ഇന്ദിര, സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. ജി.സുഗുണൻ, ഡോ.സി ഉദയകല , രജിസ്ട്രാർ പ്രൊഫസർ അഭിലാഷ് ബാബു, ഫിനാൻസ് ഓഫീസർ എം.എസ് ശരണ്യ, ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമാരായ ആർ.പ്രശാന്ത്, അഡ്വ.ബി.സനൽ കുമാർ, മറ്റുരാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.