ക്ഷേത്രങ്ങളിൽ അരളിപ്പൂവ് വിലക്കേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്
നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കി. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി.
 
                                    തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നൽകുന്നതുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കി. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി.സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ പി എസ് പ്രശാന്ത് പറഞ്ഞു. പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും.അരളിപ്പൂവിന്റെ ഇതളുകൾ ഉള്ളിൽച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് അരളിപ്പൂവ് നിരോധിക്കാൻ തീരുമാനിച്ചത്. കൂടാതെ അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തിരുന്നു.തെങ്ങമം മഞ്ജുഭവനത്തിൽ വാസുദേവക്കുറുപ്പിന്റെ വളർത്തു പശുവും കിടാവുമാണ് ചത്തത്. അയലത്തെ വീട്ടിൽ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല നേരത്തെ ഇവയ്ക്ക് കൊടുത്തിരുന്നു. തുടർന്ന് ദഹനക്കേട് മൂലം അവശരായി. കുത്തിവയ്പിന് മൃഗാശുപത്രിയിൽ നിന്ന് എത്തിയവർ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            