ആകാംഷയോടെ കേരളം ;ഇടതോ ? വലതോ ?.........ജനവിധി ഉച്ചയോടെ
തിരുവനന്തപുരം : ജനഹിതം രേഖപ്പടുത്തി 24 ദിവസത്തിനുശേഷം അതിന്റെ ഫലമറിയുന്ന നിമിഷത്തിന് ആകാംഷയോടെ കേരളം. ജനവിധി ഉച്ചയോടെ അറിയാം. ആദ്യം പോസ്‌റ്റൽ ബാലറ്റും തുടർന്ന് ഇവിഎമ്മും എണ്ണും. എട്ടരയോടെ ആദ്യഫലസൂചനകൾ വന്നുതുടങ്ങും. ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിൽ 2.71 കോടി വോട്ടർമാരിൽ 2.12 കോടി പേർ സമ്മതിദാന അവകാശം വിനിയോഗിച്ചു. ആകെ 78.27 ശതമാനം പോളിങ്. 38 മണ്ഡലങ്ങളിൽ 80 ശതമാനത്തിലധികമായിരുന്നു പോളിങ്.
പതിനാറാം നിയമസഭയാണ് നിലവിൽവരുന്നത്. പതിനാലും പതിനഞ്ചും നിയമസഭയിൽ വലിയ ജനപിന്തുണയോടെ അധികാരത്തിൽവന്ന എൽഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണ്. എൽഡിഎഫ് – യുഡിഎഫ് മുന്നണികളും സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്ന ബിജെപിയുമാണ് മത്സരരംഗത്ത്. കടുത്ത മത്സരമാണെന്നതുകൊണ്ടുതന്നെ എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമാകില്ല.
എസ്‌ഐആറിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണെന്ന പ്രത്യേകതയുണ്ട്. കോടതി ഇടപെട്ടിട്ടുപോലും കാൽ ലക്ഷത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനാകാത്ത സ്ഥിതിയുണ്ടായി. അരലക്ഷത്തോളം പോസ്‌റ്റൽ ബാലറ്റ് വിതരണം ചെയ്തതിൽ ഞായറാഴ്ച ഉച്ചവരെ പകുതിപോലും തിരിച്ചെത്തിയിട്ടില്ല.രാവിലെ ഒൻപതരയോടെ മുന്നേറ്റങ്ങൾ വ്യക്തമാകും .


