ബാങ്ക് ജീവനക്കാർ മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും
തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ദ്വിദിന പണിമുടക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആയതിനാൽ തൊട്ടു മുമ്പുള്ള രണ്ട് ദിവസം; നാലാം ശനിയും ഞായറാഴ്ച ചേർത്ത് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.എല്ലാ തസ്തികയിലും ആവശ്യത്തിന് നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കുക, ജോലി സുരക്ഷിതത്വത്തിന് ഭീഷണിയും ഉഭയകക്ഷി ധാരണക്ക് വിരുദ്ധവുമായ ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റീവ്’ കേന്ദ്ര ധനമന്ത്രാലയം പിൻവലിക്കുക, ഓഫീസർമാർക്കും ജീവനക്കാർക്കും ആക്രമണങ്ങളിൽനിന്ന് സുരക്ഷിതത്വം ഉറപ്പാക്കുക, പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്തുക, ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം ഓഹരി കേന്ദ്ര സർക്കാർ നിലനിർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്.സ്ഥിരം ജോലികളുടെ പുറംകരാർവത്കരണം, ബാങ്കിങ് വ്യവസായത്തിലെ അന്യായമായ തൊഴിൽ രീതികൾ, ഓഫീസർമാരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഇടപെടൽ എന്നിവക്ക് എതിരെ കൂടിയാണ് പണിമുടക്ക്.