ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്(86) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇറാനിയൻ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങൾ ശരിവയ്ക്കുകയാണ് ഇറാനിയൻ മാധ്യമങ്ങൾ.
ഫാർസ്, തസ്നീം ഉൾപ്പെടെയുള്ള ഇറാനിയൻ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാൻ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനയ്യുടെ പിൻഗാമി ആരെന്ന ചോദ്യമാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
ഇസ്രയേലും അമേരിക്കയും ഖമനയ് കൊല്ലപ്പെട്ടെന്ന് അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനിടെ വ്യാജ പ്രചാരണമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിന് പിന്നാലെ ഖമനയ്യുടെ എക്സിൽ പുതിയ പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇമാം അലിയുടെ നാമത്തിൽ എന്ന് ആരംഭിക്കുന്ന പോസ്റ്റിൽ പ്രത്യാക്രമണത്തെ കുറിച്ചുള്ള സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിയൻ സ്റ്റേറ്റ് ടിവി ഉൾപ്പെടെ ഖമനയ്യുടെ മരണം സ്ഥിരീകരിച്ചത്.
ഖമനയ്യുടെ ഔദ്യോഗിക വസതി ആക്രമിക്കപ്പെട്ട ശേഷമായിരുന്നു ഇസ്രയേൽ മാധ്യമങ്ങൾ അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഖമനയ് സുരക്ഷാ കേന്ദ്രത്തിലേക്ക് മാറിയെന്നായിരുന്നു തുടർന്നുള്ള ഇറാന്റെ അവകാശവാദം.
ഇതിന് പിന്നാലെ ഖമനയ് കൊല്ലപ്പെട്ടതായും തങ്ങളുടെ ഇന്റലിജൻസ് സംവിധാനങ്ങളെ മറികടക്കാൻ ആയില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദവുമായെത്തിയിരുന്നു. തന്റെ സോഷ്യൽ മീഡിയ ദി ട്രൂത്തിലൂടെ ആയിരുന്നു യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിച്ചത്.


