പെൻഷൻ മുടങ്ങിയപ്പോൾ ഭിക്ഷയെടുത്ത് സമരം ചെയ്ത അന്നക്കുട്ടി അന്തരിച്ചു

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ഭിക്ഷയാജിച്ച് സമരം ചെയ്ത വയോധികമാരിൽ അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്നക്കുട്ടി (അന്ന ഔസേപ്പ്, 88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിധവ പെൻഷൻ കുടിശിക തന്നുതീർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ എട്ടിനാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണിൽ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്.
പ്രതിഷേധം ശക്തമായതോടെ പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ എത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇരുവർക്കും പെൻഷൻ ലഭ്യമാക്കാൻ നടപടി ഉണ്ടായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അന്നക്കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഇരുവരെയും സന്ദർശിച്ചിരുന്നു.
അന്നക്കുട്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: പരേതരായ ഗ്രേസി, സൂസൻ, നൈനാൻ.