കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ദുഃഖം ഒരു മാതാപിതാക്കൾക്കും ഇല്ല ;ഇത്രയും ആഴത്തിലുള്ള വേദനയ്ക്കിടയിലും, ആലിന്റെ പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും എടുത്ത തീരുമാനം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ അവരോടുള്ള ബഹുമാനം നിറച്ചു :പ്രധാനമന്ത്രി നരേന്ദ്രമോദി
ആലിന്റെ മാതാപിതാക്കളായ അരുണിനെയും ഷെറിനെയും അഭിനന്ദിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമാദി
"എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ദുഃഖം ഒരു മാതാപിതാക്കൾക്കും ഇല്ല. ഒരു കൊച്ചുകുട്ടിയെ നഷ്ടപ്പെടുന്നതിന്റെ വേദന അതിലും ആഴമേറിയതാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിൽ നിന്നുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന പെൺകുട്ടിയെ നമുക്ക് നഷ്ടപ്പെട്ടു. വെറും 10 മാസം പ്രായമുള്ളപ്പോൾ അവൾ ഈ ലോകത്തോട് വിടപറഞ്ഞു. സങ്കൽപ്പിച്ച് നോക്കൂ, അവൾക്ക് മുന്നിൽ ഒരു ജീവിതകാലം മുഴുവൻ ബാക്കിയുണ്ടായിരുന്നു. അത് പെട്ടെന്ന് അവസാനിച്ചു. എത്രയെത്ര സ്വപ്നങ്ങളും സന്തോഷങ്ങളും പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു. അവളുടെ മാതാപിതാക്കൾ അനുഭവിച്ചിരിക്കാവുന്ന വേദന വാക്കുകൾക്ക് അതീതമാണ്. എന്നാൽ ഇത്രയും ആഴത്തിലുള്ള വേദനയ്ക്കിടയിലും, ആലിന്റെ പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും എടുത്ത തീരുമാനം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ അവരോടുള്ള ബഹുമാനം നിറച്ചു. ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അവർ തീരുമാനിച്ചു. ഈ ഒരൊറ്റ തീരുമാനം, അവരുടെ ചിന്ത എത്ര ഉന്നതമാണെന്നും വ്യക്തിത്വം എത്ര വിശാലമാണെന്നും വെളിപ്പെടുത്തുന്നു. മകളുടെ നഷ്ടത്തിൽ ദുഃഖിക്കുമ്പോൾ തന്നെ, മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും അവരുടെ മനസ്സിൽ നിറഞ്ഞു നിന്നു. ഒരു കുടുംബത്തിനും ഇത്തരമൊരു വിധി നേരിടേണ്ടിവരരുതെന്ന് അവർ ആഗ്രഹിച്ചു. ആലിൻ ഷെറിൻ എബ്രഹാം ഇന്ന് നമ്മോടൊപ്പമില്ല, പക്ഷേ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളുടെ പട്ടികയിൽ അവളുടെ പേരും ചേർക്കപ്പെട്ടു. സുഹൃത്തുക്കളേ, അവയവ ദാനത്തെക്കുറിച്ചുള്ള അവബോധം ഇന്ന് ഭാരതത്തിൽ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രോഗികളെ സഹായിക്കുന്നു, ഒപ്പം രാജ്യത്ത് ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളെയും ശക്തിപ്പെടുത്തുന്നു. നിരവധി സംഘടനകളും വ്യക്തികളും ഈ ദിശയിൽ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യുന്നു.
സുഹൃത്തുക്കളേ, കേരളത്തിൽ നിന്നുള്ള ആലിനെപ്പോലെ, അവയവ ദാനത്തിലൂടെ പുതുജീവൻ പകർന്നു നൽകിയ നിരവധി പേരുണ്ട്. ഡൽഹിയിൽ നിന്നുള്ള ലക്ഷ്മി ദേവി. അവർ കഴിഞ്ഞ വർഷം കേദാർനാഥിലേക്ക് യാത്ര ചെയ്തു, ഇതിനായി 14 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അവർ ഈ യാത്ര നടത്തിയതെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. അവരുടെ ഹൃദയം 15 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നു സുഹൃത്തുക്കളേ, ഇത്തരം നിരവധി പ്രചോദനാത്മക ഉദാഹരണങ്ങൾ നിങ്ങൾക്ക് കാണാം. ഒരു വ്യക്തിയുടെ ഉദാത്തമായ പ്രവൃത്തിക്ക് എണ്ണമറ്റ ആളുകളുടെ ജീവിതം മാറ്റാൻ കഴിയുമെന്ന് ഇത് വീണ്ടും തെളിയിക്കുന്നു. ഇത്തരം മഹത്തായ പ്രവൃത്തികൾ ചെയ്ത എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു."


