ഫിഷറീസ്- മറൈൻ എൻഫോഴ്സ്മെന്റ് മിന്നൽ പരിശോധന: ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾ പിടിച്ചെടുത്തു

Aug 26, 2024
ഫിഷറീസ്- മറൈൻ എൻഫോഴ്സ്മെന്റ് മിന്നൽ പരിശോധന: ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾ പിടിച്ചെടുത്തു

അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളങ്ങൾ പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്ഥർ പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ മദീന, പ്രജാപതി എന്നീ വള്ളങ്ങളാണ് ചെറുമത്സ്യങ്ങളെ പിടിച്ചതിന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.  തൃശൂർ കഴിമ്പ്രം സ്വദേശി നെടിയിരിപ്പിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രജാപതി വള്ളം. 14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 1800 കിലോ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. ചാവക്കാട് എടക്കഴിയൂർ സ്വദേശി ഷാഹിറിന്റെ മദീന എന്ന വളളത്തിൽ നിന്നും 1600 കിലോ ചെറിയ അയല ഇനത്തിൽ മീനുകളാണ് പിടിച്ചെടുത്തത്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വളളങ്ങൾ പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ  തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു. ചെറു മത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾക്കും ക്യാരിയർ വള്ളങ്ങൾക്കും കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമം 1980 പ്രകാരം നിയമനടപടികൾ സ്വീകരിച്ച് പിഴ ചുമത്തും. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോളിൻ്റെ നിർദ്ദേശത്തിൽ അഴീക്കോട് ഫിഷറീസ് , മറൈൻ എൻഫോഴ്സ്മെൻ്റ് & വിജിലൻസ് വിങ്ങ്‌ എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. എഫ് ഇ ഒ ശ്രുതിമോൾ, മറൈൻ എൻഫോഴ്സ് ആന്റ് വിജിലൻസ് വിങ്ങ് ഓഫീസർമാരായ വി എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു, സീറെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ, വിജീഷ്, ഡ്രൈവർ  കെ എം അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻററുകളിലും സ്പെഷൽ ടാസ്ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും ചെറുമത്സ്യങ്ങൾ കയറ്റി പോകുന്ന യാനങ്ങൾക്കും വാഹനങ്ങൾക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  കെ വി സുഗന്ധകുമാരി  അറിയിച്ചു.