3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കും : കേന്ദ്രം
ഓൺലൈൻ ഇടപാടുകൾ വർധിച്ച സാഹചര്യത്തിൽ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും വേണ്ടിയാണ് എം.ഡി.ആർ റേറ്റ് എന്ന പേരിൽ ചാർജ്

ന്യൂഡൽഹി: 3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര ഗവൺമെൻറ് തീരുമാനം. ഓൺലൈൻ ഇടപാടുകൾ വർധിച്ച സാഹചര്യത്തിൽ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും വേണ്ടിയാണ് എം.ഡി.ആർ റേറ്റ് എന്ന പേരിൽ ചാർജ് ഏർപ്പെടുത്തുന്നത്.
2020ലെ സീറോ എം.ഡി.ആർ നയത്തിനു പകരമാണ് പുതിയ നയം. ഇതിലൂടെ 3000 നു താഴെയുള്ള പേമെന്റുകൾക്ക് ചാർജ് നൽകേണ്ടതില്ല. ഡിജിറ്റൽ ഇടപാടുകളിൽ 80 ശതമാനവും യു.പി.ഐ വഴിയാണ് നടക്കുന്നത്. ഇവയിൽ 90 ശതമാനവും പ്രതിവർഷം 20 ലക്ഷത്തിൽ താഴെ വരുമാനമുള്ള ചെറുകിട വ്യാപാരികളാണ്. ഇവർക്ക് പുതിയ തീരുമാനം സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.
0.3 ശതമാനം എം.ഡി.ആർ റേറ്റ് ആണ് വലിയ യു.പി.ഐ ഇടപാടുകൾക്ക് പേയ്മെൻറ് കൗൺസിൽ ആവശ്യപ്പെടുന്നത്. നിലവിൽ ഇത് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് പേയ്മെന്റുകൾക്ക് 0.9 മുതൽ 2 ശതമാനം വരെയാണ്. 2000 നു മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജിഎസ്.ടി ഈടാക്കില്ലെന്ന് നേരത്തെ തന്നെ ഗവൺമെന്റ് അറിയിച്ചിരുന്നു.നാഷണൽ പേമെന്റ് കോർപ്പറേഷൻറെ റിപ്പോർട്ട് പ്രകാരം 2025 മെയിൽ യു.പി.ഐ ഇടപാടുകളുടെ എണ്ണം 25.24 ലക്ഷം കോടിയിലെത്തിയിരുന്നു. ഇത് ബാങ്കുകൾക്ക് സാമ്പത്തിക സമ്മർദം ഉണ്ടാക്കി.
നാഷണൽ പേമെൻറ് കോർപ്പറേഷൻ, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങൾ തുടങ്ങിയവരുമായി ചർച്ച ചെയ്ത ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നിരക്ക് നടപ്പിലാക്കാനാണ് ഗവൺമെന്റ് തീരുമാനം.