മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആരെങ്കിലും ഒരു തീർത്ഥാടനത്തിന് പുറപ്പെടുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് "പോകാം, സമയമായി" എന്നതാണ്. ഈ വികാരമാണ് നമ്മുടെ മതതീർത്ഥാടനങ്ങളുടെ ആത്മാവ്. ശരീരത്തെ അച്ചടക്കം പാലിക്കുന്നതിനും, മനസ്സിനെ ശുദ്ധീകരിക്കുന്നതിനും, പരസ്പര സ്നേഹത്തിനും സാഹോദര്യത്തിനും, ദൈവവുമായി ബന്ധപ്പെടുന്നതിനുമുള്ള ഒരു മാർഗമാണ് ഈ തീർത്ഥാടനങ്ങൾ. ഇതിനുപുറമെ, ഈ തീർത്ഥാടനങ്ങളുടെ മറ്റൊരു വലിയ വശവുമുണ്ട്. സേവനത്തിനുള്ള അവസരങ്ങളുടെ ഒരു വലിയ ആചാരം കൂടിയാണ് ഈ മത തീർത്ഥാടനങ്ങൾ. ഏതെങ്കിലും തീർത്ഥാടനം നടക്കുമ്പോൾ, തീർത്ഥാടനത്തിന് പോകുന്ന ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ തീർത്ഥാടകരെ സേവിക്കുന്നതിൽ ഏർപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ ഭണ്ഡാരങ്ങളും ഊട്ടുപുരകളും സജ്ജീകരിച്ചിട്ടുണ്ട്. ആളുകൾ റോഡരികുകളിൽ കുടിവെള്ള സ്റ്റാളുകൾ സ്ഥാപിക്കുന്നു. സേവന മനോഭാവത്തോടെ മെഡിക്കൽ ക്യാമ്പുകളും സൗകര്യങ്ങളും ഒരുക്കുന്നു. പലരും സ്വന്തം ചെലവിൽ സത്രങ്ങളും തീർത്ഥാടകർക്ക് താമസസൗകര്യങ്ങളും ഒരുക്കുന്നു. സുഹൃത്തുക്കളേ, വളരെക്കാലത്തിനുശേഷം, കൈലാസ മാനസരോവർ യാത്ര വീണ്ടും ആരംഭിച്ചു. കൈലാസ മാനസരോവർ എന്നാൽ ശിവന്റെ വാസസ്ഥലം എന്നാണ്. ഹിന്ദു, ബുദ്ധ, ജൈന എന്നിങ്ങനെ എല്ലാ പാരമ്പര്യങ്ങളിലും വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമായി കൈലാസത്തെ കണക്കാക്കുന്നു.
സുഹൃത്തുക്കളേ, ജൂലൈ 3 മുതൽ വിശുദ്ധ അമർനാഥ് യാത്ര ആരംഭിക്കാൻ പോകുന്നു, പുണ്യമായ ശ്രാവണ മാസത്തിനും ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഭഗവാൻ ജഗന്നാഥന്റെ രഥയാത്രയും നമ്മൾ കണ്ടു. ഒഡീഷ, ഗുജറാത്ത് അല്ലെങ്കിൽ രാജ്യത്തിന്റെ മറ്റേതെങ്കിലും കോണിൽ ആകട്ടെ, ലക്ഷക്കണക്കിന് ഭക്തർ ഈ യാത്രയിൽ പങ്കെടുക്കാറുണ്ട്. വടക്ക് നിന്ന് തെക്ക് വരെയും, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും, ഈ യാത്രകൾ 'ഏക ഭാരതം-ശ്രേഷ്ഠ ഭാരതം' എന്നതിന്റെ പ്രതിഫലനമാണ്. നാം നമ്മുടെ മതപരമായ യാത്ര ഭക്തിയോടെയും, പൂർണ്ണ സമർപ്പണത്തോടെയും, പൂർണ്ണ അച്ചടക്കത്തോടെയും പൂർത്തിയാക്കുമ്പോൾ, നമുക്ക് അതിന്റെ ഫലങ്ങളും ലഭിക്കും. യാത്രകൾ നടത്തുന്ന എല്ലാവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. സേവന മനോഭാവത്തോടെ ഈ യാത്രകൾ വിജയകരവും സുരക്ഷിതവുമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരെയും ഞാൻ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ ഇപ്പോൾ രാജ്യത്തിന്റെ രണ്ട് നേട്ടങ്ങളെക്കുറിച്ച് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, അത് നിങ്ങളെ അഭിമാനപൂരിതരാക്കും. ആഗോള സ്ഥാപനങ്ങൾ ഈ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. WHO (World Health Organisation) അതായത് ‘ലോകാരോഗ്യ സംഘടന’യും ILO (International Labour Organisation) അതായത് അന്താരാഷ്ട്ര തൊഴിൽ സംഘടനയും രാജ്യത്തിന്റെ ഈ നേട്ടങ്ങളെ പ്രശംസിച്ചിട്ടുണ്ട്. ആദ്യത്തെ നേട്ടം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. നിങ്ങളിൽ പലരും ഒരു നേത്രരോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും - ട്രാക്കോമ. ബാക്ടീരിയ വഴിയാണ് ഈ രോഗം പടരുന്നത്. ഒരുകാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ രോഗം സാധാരണമായിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ, ഈ രോഗം ക്രമേണ കാഴ്ചശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ട്രാക്കോമയെ അതിന്റെ വേരുകളിൽ നിന്ന് തുടച്ചുനീക്കാൻ ഞങ്ങൾ തീരുമാനിച്ചു. ‘ലോകാരോഗ്യ സംഘടന’ അതായത് WHO ഭാരതത്തെ ട്രാക്കോമ രഹിത രാജ്യമായി പ്രഖ്യാപിച്ചു എന്ന കാര്യം നിങ്ങളോട് പറയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇപ്പോൾ ഭാരതം ഒരു ട്രാക്കോമ രഹിത രാജ്യമായി മാറിയിരിക്കുന്നു. ഈ രോഗത്തിനെതിരെ അക്ഷീണം പോരാടിയ ദശലക്ഷക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ഈ വിജയം നമ്മുടെ ആരോഗ്യ പ്രവർത്തകരുടേതാണ്. ‘സ്വച്ഛ് ഭാരത് അഭിയാൻ’ ഇത് ഇല്ലാതാക്കുന്നതിൽ വളരെയധികം സഹായിച്ചു. ‘ജൽ ജീവൻ മിഷനും’ ഈ വിജയത്തിന് വളരെയധികം സംഭാവന നൽകി. ഇന്ന് പൈപ്പ് വഴി എല്ലാ വീട്ടിലും ശുദ്ധജലം എത്തുമ്പോൾ, അത്തരം രോഗങ്ങളുടെ സാധ്യത കുറഞ്ഞു. ഭാരതം ഈ രോഗത്തെ നേരിടുക മാത്രമല്ല, അതിന്റെ മൂലകാരണങ്ങൾ ഇല്ലാതാക്കുകയും ചെയ്തതിനെ ലോകാരോഗ്യ സംഘടന (WHO) പ്രശംസിച്ചു.
സുഹൃത്തുക്കളേ, ഇന്ന് ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്, അടുത്തിടെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ, വളരെ പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവന്നു. ഭാരതത്തിലെ ജനസംഖ്യയുടെ 64%-ത്തിലധികം പേർക്ക് ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക സുരക്ഷ - ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണപരിധികളിൽ ഒന്നാണിത്. ഇന്ന് രാജ്യത്തെ ഏകദേശം 95 കോടി (തൊണ്ണൂറ്റി അഞ്ച് കോടി) ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, അതേസമയം 2015 വരെ സർക്കാർ പദ്ധതികൾ 25 കോടിയിൽ താഴെ ആളുകളിൽ മാത്രമേ എത്തിയിരുന്നുള്ളൂ.
സുഹൃത്തുക്കളേ, ഭാരതത്തിൽ, ആരോഗ്യം മുതൽ സാമൂഹിക സുരക്ഷ വരെ, എല്ലാ മേഖലകളിലും രാജ്യം ഒരു പൂർണ്ണതയോടെ മുന്നേറുകയാണ്. ഇവ സാമൂഹിക നീതിയുടെ മികച്ച ചിത്രങ്ങൾ കൂടിയാണ്. വരാനിരിക്കുന്ന കാലം കൂടുതൽ മികച്ചതായിരിക്കുമെന്നും, ഭാരതം ഓരോ ഘട്ടത്തിലും കൂടുതൽ ശാക്തീകരിക്കപ്പെടുമെന്നും ഈ വിജയങ്ങൾ വിശ്വാസം ജനിപ്പിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, പൊതുജനപങ്കാളിത്തത്തിന്റെ ശക്തിയാൽ വലിയ പ്രതിസന്ധികളെ നേരിടാൻ കഴിയും. ഞാൻ നിങ്ങൾക്കായി ഒരു ഓഡിയോ പ്ലേ ചെയ്യാം, ഈ ഓഡിയോയിൽ ആ പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിക്കും. ആ പ്രതിസന്ധി എത്ര വലുതായിരുന്നു, ആദ്യം അത് കേൾക്കൂ, മനസ്സിലാക്കൂ.