ജനങ്ങൾക്കായി വട്ടിയൂർക്കാവിൽ ലീഡർ ഭവൻ തുറന്ന് മന്ത്രി കെ.മുരളീധരൻ

Jun 25, 2026
ജനങ്ങൾക്കായി വട്ടിയൂർക്കാവിൽ ലീഡർ ഭവൻ തുറന്ന് മന്ത്രി കെ.മുരളീധരൻ
k muraleedharan minister

തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലുള്ളവർക്ക് തങ്ങളുടെ ആവശ്യങ്ങളുമായി ഇനി ലീഡർ ഭവനിലേക്ക് കടന്നുവരാം.  പ്രശ്നങ്ങളും പരാതികളും പറയാം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാം.  ജനങ്ങളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മന്ത്രി കെ.മുരളീധരൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ലീഡർ ഭവൻ എന്ന പേരിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചു.
കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ലീഡർ കെ.കരുണാകരന്റെ  ഓർമ്മകൾ നിറഞ്ഞ ഓഫീസിന്റെ ഉദ്ഘാടനം ഇന്നലെ കെ.മുരളീധരന്റെ അദ്ധ്യാപകൻ കൂടിയായ പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർ‍ജ്ജ് ഓണക്കൂർ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. മുരളീധരന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഡോ.ജോർജ്ജ് ഓണക്കൂർ പറഞ്ഞു. തന്റെ വിദ്യാർത്ഥിയായ മുരളിയുടെ ഇന്നത്തെ വളർച്ചയിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ശാസ്തമംഗലം - പൈപ്പിൻമൂട് റോഡിൽ  പേരൂർക്കട സഹകരണ ബാങ്കിന് എതിർവശത്താണ് ലീഡർ ഭവൻ പ്രവർത്തിക്കുന്നത്. മണ്ഡലത്തിലുള്ളവർക്ക് ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് എല്ലാവർക്കും സൗകര്യപ്രദമായി ശാസ്തമംഗത്ത് ഓഫീസ് തുറന്നതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ലഭിക്കുന്ന അപേക്ഷകളെല്ലാം ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കൈമാറി പരിഹാരമുണ്ടാകും. സമയബന്ധതമായി അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മണ്ഡലവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗങ്ങളും ഇവിടെ നടക്കും. നിലവിൽ നിരവധി പേരാണ് രാത്രി വൈകുന്നത് വരെ വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തുന്നത്.  ഇതിൽ മണ്ഡലത്തിലുള്ള വലിയൊരു വിഭാഗമുണ്ട്. ഈ സാഹചര്യത്തിലാണ് അവരെ കേൾക്കാൻ അവരുടെ അടുത്തേക്ക് എത്താൻ തീരുമാനിച്ചതെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6.30വരെയയായിരിക്കും ഓഫീസിന്റെ പ്രവർത്തനം. ദിവസേന  ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ട് മണിവരെ മന്ത്രി ഓഫീസിലുണ്ടാകും. നിയമസഭയും മറ്റ് പ്രധാന പരിപാടികളുമുണ്ടാകുന്ന സാഹചര്യത്തിലും തിരുവനന്തപുരത്തിന് പുറത്തേക്ക് മന്ത്രി പോകുന്ന സാഹചര്യങ്ങളിലും ഈ സമയക്രമത്തിൽ മാറ്റമുണ്ടാകും. ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കൾ സന്നിഹിതരായിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.