കാൻസർ രോഗ നിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് ആദ്യമായി കാൻസർ ഗ്രിഡ്: മന്ത്രി വീണാ ജോർജ്

കാൻസർ സേവനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ബൃഹദ് ശൃംഖല

Feb 11, 2025
കാൻസർ രോഗ നിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് ആദ്യമായി കാൻസർ ഗ്രിഡ്: മന്ത്രി വീണാ ജോർജ്
ancer-diagnosis-and-treatment-more-efficient

തിരുവനന്തപുരം  : സംസ്ഥാനത്ത് കാൻസർ രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ കാൻസർ ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കാൻസർ ഗ്രിഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. താഴെത്തട്ട് മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരിൽ കാൻസർ രോഗസാധ്യതയുള്ളവർക്ക് മറ്റിടങ്ങളിൽ അലയാതെ കൃത്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നു. സംസ്ഥാനത്തെ വിവിധ കാൻസർ പരിശോധനാ കേന്ദ്രങ്ങളുടേയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടേയും പരിശോധനാ കേന്ദ്രങ്ങളുടേയും റീജിയണൽ കാൻസർ സെന്ററുകളുടേയും ഒരു ശൃംഖലയാണിത്. സംസ്ഥാനത്തെമ്പാടും ഒരേ തരത്തിൽ ഉയർന്ന നിലവാരമുള്ള കാൻസർ പരിചരണം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ ഗ്രിഡിലൂടെ രോഗികൾക്ക് എവിടെയാണെങ്കിലും സമാനമായ ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാകുന്നു. കാൻസർ പരിചരണത്തിനായി ഏകീകൃത ചികിത്സാ പ്രോട്ടോക്കോളുകളും മാർഗനിർദ്ദേശങ്ങളും സാധ്യമാക്കാനും ഇതിലൂടെ കഴിയുന്നു. കാൻസർ വിദഗ്ദ്ധർക്കിടയിൽ സഹകരണം എളുപ്പമാക്കുകയും അതുവഴി അവർക്ക് അറിവും വൈദഗ്ധ്യവും പങ്കിടാനും കഴിയുന്നു. കൂടാതെ കാൻസർ ചികിത്സയിലും പ്രതിരോധത്തിലുമുള്ള ഗവേഷണത്തേയും ഇന്നൊവേഷനേയും പ്രോത്സാഹിപ്പിക്കുന്നു.

എവിടെയെല്ലാം കാൻസർ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്, അവിടെ കാൻസർ സംശയിച്ചാൽ എവിടെ റഫർ ചെയ്യണം, അവിടെ എന്തെല്ലാം സേവനങ്ങൾ വേണം തുടങ്ങി കാൻസറിന്റെ ഓരോ ഘട്ടത്തിലും എവിടെയെല്ലാം പരിശോധനയും ചികിത്സയും ലഭ്യമാകുന്നു എന്ന് കൃത്യമായി മാപ്പ് ചെയ്യുന്ന സംവിധാനമാണ് കാൻസർ ഗ്രിഡ്. ഒരു സ്ഥാപനത്തിൽ കാൻസർ കണ്ടെത്തിയാൽ തുടർസേവനങ്ങൾ എവിടെ ലഭ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. രോഗി എത്തുന്ന ആരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്ത് ആവശ്യമായ വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകുന്ന സ്ഥലത്താണ് അയയ്ക്കുന്നത്. ആ കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. സാമ്പിളുകൾ നൽകിയ ശേഷം രോഗിയ്ക്ക് വീട്ടിൽ പോകാം. പരിശോധനാ ഫലം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രം വഴി അറിയിക്കുന്നു. ആവശ്യമെങ്കിൽ തുടർ സേവനങ്ങൾക്കായി റഫറൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നു. ചികിത്സയ്ക്ക് ശേഷം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി തുടർസേവനങ്ങൾ ലഭ്യമാക്കുന്നു. ആശുപത്രികളിലെ ഗ്യാപ്പ് അനാലിസിസ് നടത്തി തുടർ നടപടികൾ സ്വീകരിച്ചാണ് കാൻസർ ഗ്രിഡ് സ്ഥാപിച്ചത്.

സംസ്ഥാനത്ത് കാൻസർ രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും പ്രത്യേക പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജനകീയ കാൻസർ ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണ്. സ്‌ക്രീനിംഗിൽ രോഗ സാധ്യത കണ്ടെത്തുന്നവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ഈ പ്രവർത്തനങ്ങൾക്കും കാൻസർ ഗ്രിഡ് ഏറെ സഹായിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.