വടകരയിൽ വാഹനമിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവം; പ്രതി ഷെജിൽ പിടിയിൽ
അപകടം സംഭവിച്ച് പത്ത് മാസത്തിനുശേഷമാണ് കഴിഞ്ഞ ഡിസംബറിൽ കാറ് കണ്ടെത്തിയത്.

കോഴിക്കോട് : വടകരയിൽ വാഹനമിടിച്ച് ഒമ്പത് വയസുകാരി ദൃഷാന കോമയിലായ സംഭവത്തിൽ പ്രതി പിടിയിൽ. കാറുടമയായ ഷെജിലിനെയാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഷെജിലിനെ വടകര പൊലീസിന് കൈമാറും. അപകടത്തിൽ പരിക്കേറ്റ ദൃഷാന ഇപ്പോഴും ചികിത്സയിലാണ്. അപകടം സംഭവിച്ച് പത്ത് മാസത്തിനുശേഷമാണ് കഴിഞ്ഞ ഡിസംബറിൽ കാറ് കണ്ടെത്തിയത്.കെഎൽ 18 ആർ 1846 എന്ന കാറാണ് ദൃഷാനയെ ഇടിച്ചിട്ട് നിർത്താതെ പോയതെന്നും ഷെജിലാണ് കാർ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തിനുശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഷെജിൽ ഇൻഷുറൻസ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ച് കാർ തകർന്നെന്ന് പറഞ്ഞാണ് ഇൻഷുറൻസ് നേടിയത്.
2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ചായിരുന്നു അപകടം. ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു കാറിടിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. ഗുരുതരപരിക്കേറ്റ് പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികൾ എടുക്കുകയും വർക്‌ഷോപ്പുകളിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. ഷെജിലിനെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.